Advertisement

നിശബ്ദരായി ഭരണപക്ഷം;ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ ഡസ്‌കിലടിച്ച് പിന്തുണച്ചില്ല

February 18, 2022
Google News 1 minute Read

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ ഡസ്‌കിലടിച്ച് പിന്തുണയ്ക്കാതെ ഭരണപക്ഷം. ഡസ്‌കിലടിച്ചുള്ള പതിവ് പിന്തുണ ഒഴിവാക്കിയത് ഗവര്‍ണറോടുള്ള നീരസം മൂലമെന്ന് സൂചന. പ്രസംഗം തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടിട്ടും ഭരണപക്ഷം ആഹ്ലാദം പ്രകടിപ്പിച്ചില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമായിരുന്നു ഇന്നലെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെച്ചത്.

നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ഉപാധി വെച്ച ഗവര്‍ണറെ തത്കാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സി പി ഐ എം എന്ന് സൂചനയുണ്ടായിരുന്നു. നന്ദിപ്രമേയ ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കുള്ള മറുപടി നിയമസഭയില്‍ തന്നെ നല്‍കിയേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണമെന്ന നിലപാടാണ് സി പി ഐ സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി മുഖപത്രത്തിലെ മുഖപ്രസംഗത്തിലടക്കം ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്.

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആശ്വാസമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സൗജന്യമായി വാക്‌സിന്‍ നല്‍കാനായെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് പോരാല്‍കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.

’18 വയസിന് മുകളിലുള്ള നൂറ് ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായി. നീതി ആയോഗ് കണക്കുകളില്‍ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യ മേഖലയില്‍ കേരളം മുന്നിലാണ്’ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

നൂറുദിന കര്‍മ പരിപാടി മാതൃകാപരമാണെന്നും നിരവധി പദ്ധതികള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. 2011 ലെ ഭവന നിര്‍മാണ നിയമം പരിഷ്‌കരിക്കുമെന്നും ഹൗസിംഗ് പോളിസിയില്‍ മാറ്റം വരുത്തുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ നടപടികള്‍ ആവിഷ്‌കരിച്ചുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. തമിഴ്‌നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു.

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. കേന്ദ്രം നല്‍കേണ്ട 6,500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിച്ചില്ലെന്ന് ഗവര്‍ണര്‍. സാമ്പത്തിക പ്രതിസന്ധി കാലത്ത് സഹായിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ നയമാണ് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. ഫിനാന്‍സ് കമ്മീഷന്‍ അംഗീകരിച്ച വിഹിതവും ലഭിച്ചില്ലെന്നും കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയായിരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

Story Highlights: governor policy address cpi and cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here