70 വർഷം പഴക്കമുള്ള മരം കടപുഴകി; കൂട്ടായ ശ്രമത്തിൽ നാല് മാസങ്ങൾക്ക് ശേഷം മരത്തിന് പുതുജീവൻ…

വൃക്ഷങ്ങളുടെ പ്രാധാന്യം നമുക്ക് അറിയാം. മരങ്ങൾ മുറിച്ച് മാറ്റുന്നത് ഭൂമിയ്ക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യും. അതുകൊണ്ട് തന്നെയാണ് മരങ്ങളെ സംരക്ഷിക്കേണ്ട പ്രാധാന്യത്തെ കുറിച്ച് ചെറുപ്പംമുതലെ നമ്മൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നത്. ഇനി പറയുന്നത് പ്രളയത്തിൽ കടപുഴകിയ വൃക്ഷത്തിന് പുതുജീവൻ നൽകിയ സംഭവത്തെ കുറിച്ചാണ്. പൗരന്മാരും രാഷ്ട്രീയക്കാരും ഭരണകൂടവും ഒരുപോലെ നടത്തിയ ഒരു മഹത്തായ ശ്രമത്തിന്റെ ഫലമായാണ് 70 വർഷം പ്രായമായ ആൽമരത്തെ സംരക്ഷിച്ചെടുത്തത്. തെലങ്കാനയിലെ സുഡ് ഡല ഗ്രാമത്തിലാണ് ഈ വൃക്ഷം ഉണ്ടായിരുന്നത്. നാലുമാസങ്ങൾക്ക് മുൻപ് ഉണ്ടായ പ്രളയത്തിൽ ഒരു ഗ്രാമത്തിന് മുഴുവൻ തണലായി നിന്ന ആൽമരം കടപുഴകി വീണു.
അന്ന് മുതൽ ആ വൃക്ഷത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഏകദേശം 100 ടൺ ഭാരമുള്ള മരം കടപുഴകി വീണതോടെ ആ മരത്തിന്റെ തിരിച്ചുവരവ് ആരും തന്നെ പ്രതീക്ഷിച്ചില്ലായിരുന്നു. അപ്പോഴാണ് ഗ്രാമത്തിലെ പ്രകൃതിസ്‌നേഹിയായ ദൊബ്ബാല പ്രകാശ് കർഷകരെ സമീപിച്ചത്. അദ്ദേഹം മരം സംരക്ഷിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും മരത്തിന് പതിവായി വെള്ളം നൽകുകയും ചെയ്തു. സാവധാനത്തിൽ പ്രതിബന്ധങ്ങൾക്കിടയിലും മരം ജീവന്റെ അടയാളങ്ങൾ കാണിച്ചു തുടങ്ങി. അത് പ്രകാശിന് പ്രതീക്ഷ നൽകി. ആ വൃക്ഷം ഒരു പ്രാദേശിക സ്കൂളിലേക്ക് മാറ്റാൻ അദ്ദേഹം ശ്രമങ്ങൾ തുടങ്ങി. പല കാരണങ്ങളാൽ അത് സാധിച്ചില്ലെങ്കിലും ഈ ശ്രമങ്ങൾ അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടു.
Read Also : മലയാളി പൊളിയല്ലേ…യുഎഇയിൽ പെട്രോൾ ടാങ്കർ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി വനിതയായി ഡെലീഷ്യ
എല്ലാവരും ചേർന്ന് ഇത് രാജ്യസഭാംഗം സന്തോഷ് കുമാർ ജെയുടെ ശ്രദ്ധയിൽപ്പെടുത്തി. മരം സുരക്ഷിതമായ സ്ഥലത്ത് നിലനിർത്താൻ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പ്രകാശിന് ഉറപ്പ് നൽകി. പ്രകൃതിസ്‌നേഹിയായ എംപി സന്തോഷ് കുമാറിന്റെ അഭ്യർഥന മാനിച്ച് വാറ്റ എന്ന സംഘടന കലക്‌ടറേറ്റ് വളപ്പിൽ വേരുകളോടൊപ്പം മരം മാറ്റി നട്ടുപിടിപ്പിച്ചു. 70 ടൺ ശേഷിയുള്ള ഒരു ക്രെയിനിന് ആദ്യം മരം ഉയർത്താൻ കഴിഞ്ഞില്ല. അതിനാൽ അതേ ശേഷിയുള്ള മറ്റൊരു ക്രെയിൻ ഉപയോഗിച്ചാണ് ഈ ദൗത്യം നിറവേറ്റിയത്. മുഴുവൻ ജോലിയും തീരാൻ ഏകദേശം 24 മണിക്കൂർ എടുത്തു. അങ്ങനെയാണ് 100 ടൺ ഭാരമുള്ള മരത്തിന് പുതുജീവൻ നൽകിയത്.
Story Highlights: 70-year-old banyan tree in Telangana’s Sircilla gets a new lease of life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here