വീട്ടില്‍ നിന്ന് തുടങ്ങിയ രാഷ്ട്രീയം; മരണം വരെ വ്യത്യസ്തയായി കെപിഎസി ലളിത

ഇടതുപക്ഷ ആഭിമുഖ്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച കലാകാരിയായിരുന്നു കെപിഎസി ലളിത. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായി ചുമതലയില്‍ ഇരിക്കുമ്പോഴാണ് പ്രിയപ്പെട്ട നടിയുടെ വിയോഗം. നാടക പ്രസ്ഥാനത്തിലൂടെ സിനിമയുടെ ഭാഗമായപ്പോഴും ആ ആഭിമുഖ്യം തുടര്‍ന്നു. താനൊരു കമ്മ്യൂണിസ്റ്റുകാരിയാണെന്ന് വെളിപ്പെടുത്താന്‍ ഒരിക്കലും കെപിഎസി ലളിത മടി കാണിച്ചിട്ടില്ല. കെപിഎസിയുടെ നാടകങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് തത്വസംഹിത ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ പങ്കുവഹിച്ചവരില്‍ പ്രധാനിയാണ് കെപിഎസി ലളിത. ദാരിദ്ര്യവും ദുഖവും നിറഞ്ഞ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കമ്മ്യൂണിസ്റ്റ് ഫിലോസഫിയുടെ സന്ദേശവാഹകരില്‍ ഒരാളായി അവര്‍ മാറി. ഒരുവേള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗോദയിലേക്ക് പോലും ലളിത ചേച്ചിയെ ഇറക്കാന്‍ സിപിഐഎം ആലോചിച്ചിരുന്നു.
കമ്മ്യൂണിസ്റ്റായിരുന്നു ലളിതയുടെ അച്ഛന്‍ കായംകുളം കടയ്ക്കല്‍തറയില്‍ അനന്തന്‍ നായര്‍. അച്ഛന്റെ രാഷ്ട്രീയത്തോടും അവര്‍ക്കിടര്‍ച്ചയുണ്ടായിരുന്നില്ല.
കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംസ്‌കാരിക ഭൂമികയായിരുന്ന കെപിഎസിയില്‍ അഭിനയത്തെ രാഷ്ട്രീയ പ്രവര്‍ത്തനമായി കണ്ട
മനുഷ്യര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുകയായിരുന്നു ലളിത. മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിലെ പാട്ടുകളിലൂടെ
അവരുടെ ശബ്ദം തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് പടര്‍ന്നു.
പാര്‍ട്ടി പിളര്‍പ്പിനെ നേരിട്ട അറുപത്തിനാലില്‍ ആണ് ലളിത കെപിഎസിയിലെത്തുന്നത്. പിളര്‍പ്പ് കലാസമിതിയുടെ സംഘബലത്തെ ബാധിച്ചു. സമിതിയിലെ പലരും പലവഴിയായി. സിപിഐയില്‍ ഉറച്ചായിരുന്നു ലളിതയുടെ തുടര്‍ച്ച. മഹിളാസംഘത്തിന്റെ ഉപഭാരവാഹിത്വത്തില്‍ അവരുണ്ടായി. പിന്നീട് സിനിമാലോകത്തേക്ക് ചേക്കേറിയപ്പോഴും രാഷ്ട്രീയത്തെ കൈവിട്ടില്ല. സിപിഐഎം ധാരയിലേക്ക് ചുവടുവയ്ക്കുന്നത്പിന്നീടാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലം. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലം നിലനിര്‍ത്താന്‍ പാര്‍ട്ടി ഒറ്റപ്പേരിലേക്ക് ഒതുങ്ങി. കെപിഎസി ലളിത മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. നേതാക്കളില്‍ പലരും വടക്കാഞ്ചേരിയിലെ ഓര്‍മ്മ എന്ന വീടിന്റെ പടികടന്നെത്തി.
Read Also : പൊട്ടിക്കരഞ്ഞ് മല്ലികാ സുകുമാരന്‍; പ്രിയപ്പെട്ട ലളിത ചേച്ചിയെ അവസാനമായി കാണാന്‍ സഹപ്രവര്‍ത്തകര്‍
പ്രാദശിക തലത്തിലുള്ള അസ്വാരസ്യങ്ങള്‍ ലളിതയെ മത്സരിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. അവര്‍ സംസ്ഥാന നേതൃത്വത്തെ ഫോണില്‍
വിളിച്ച് ഇക്കാര്യമറിയിച്ചു. ആ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ഇടതുമുന്നണി പരാജയമറിഞ്ഞു. അവരുടെ കലാരംഗത്തെ മികവിനുള്ള
അംഗീകാരമായി ഇടതുസര്‍ക്കാര്‍ സര്‍ക്കാര്‍ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനം നല്‍കി. മരണംവരെയും ആ സ്ഥാനത്തവര്‍ തുടര്‍ന്നു.
പാര്‍ട്ടി പറയുന്നതേ ചെയ്യൂ, പാര്‍ട്ടി നല്ലത് മാത്രമേ പറയൂ, ആ ചുമതലയേല്‍ക്കുമ്പോള്‍ കെപിഎസി ലളിതയുടെ വാക്കുകള്‍ ഈ വിധമായിരുന്നു. അത്രമേല്‍
ഇടതുപക്ഷാഭിമുഖ്യത്തിന്റെ തീക്ഷ്ണത എക്കാലത്തുമവര്‍ സൂക്ഷിച്ചിരുന്നുവെന്നതിന് മറ്റ് തെളിവുകള്‍ ആവശ്യമില്ല…
Story Highlights: KPAC lalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here