മണിപ്പൂർ തെരഞ്ഞെടുപ്പ്: ജനം മാറ്റം ആഗ്രഹിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി

മണിപ്പൂരിലെ ജനങ്ങൾ ബിജെപി സഖ്യസർക്കാരിൽ മടുത്തുവെന്നും മാറ്റം ആഗ്രഹിക്കുന്നുവെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി സിംഗ്. ബിജെപി കള്ളം പറയുകയും പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. ഭിന്നിപ്പിൻ്റെ രാഷ്ട്രീയം, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും വിജയിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മണിപ്പൂരിലെ ജനങ്ങൾക്ക് ബി.ജെ.പിയെ മടുത്തു. പക്ഷെ തുറന്ന് പറയാൻ അവർക്ക് ഭയമാണ്. ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെയും, 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെയും ഫലം കോൺഗ്രസിന് അറിയാം. ജനം ബിജെപിയെ പിഴുതെറിയുമെന്ന് ഉറപ്പാണെന്നും ഒക്രം ഇബോബി സിംഗ് കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരും നാഗാ വിമത ഗ്രൂപ്പായ എൻഎസ്‌സിഎൻ (ഐഎം) യും തമ്മിലുള്ള 2015 ലെ കരാറിന്റെ ഉദാഹരണം ഉദ്ധരിച്ച് സിംഗ്, ബിജെപി ഭരണത്തിൽ ജനങ്ങൾ ഇരുട്ടിൽ തപ്പുകയാണെന്നും ഇത് സർക്കാരിലെ വിശ്വാസത്തെ ഇല്ലാതാക്കിയെന്നും പറഞ്ഞു. കരാർ എന്താണെന്ന് പൊതുജനങ്ങളുമായി പങ്കുവെക്കുകയോ, വിവരങ്ങൾ പുറത്ത് വിടുകയോ ചെയ്തില്ല. സെറ്റിൽമെന്റ് കഴിഞ്ഞ് ഇത്രയും കാലം കഴിഞ്ഞെങ്കിലും അതിൽ എന്താണെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
നാഗാ ജനതയുടെ ആത്മവിശ്വാസവും ബി.ജെ.പിയിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാനുള്ള ശേഷി ബി.ജെ.പിക്ക് ഇല്ലെന്ന് അവർക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു എന്നും ഒക്രം ഇബോബി സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ തിരിച്ചെത്തുന്നതിൽ കോൺഗ്രസിന് എത്രമാത്രം ആത്മവിശ്വാസമുണ്ടെന്ന് ചോദിച്ചപ്പോൾ, 40-45 സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് അദ്ദേഹം മറുപടി നൽകി. ഭൂരിപക്ഷം ഉറപ്പിച്ചില്ലെങ്കിൽ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും ഒക്രം ഇബോബി സിംഗ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here