നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ച പി.ഭാസ്‌കരന്‍, കൈവെച്ച മഖലകളിലെല്ലാം തന്റെ കൈയൊപ്പ് ചാര്‍ത്തിയ പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്.
നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി. ലളിതമായ പദങ്ങള്‍ കൊണ്ട് സുന്ദരമായ കവിതകളും പാട്ടുകളും. മനോഹരമായ ഭാഷ കൊണ്ട് മറ്റൊരു ലോകം തീര്‍ത്തു പി.ഭാസ്‌കരന്‍ എന്ന കവിയും ഗാനരചയിതാവും.
ഓര്‍ക്കുക വല്ലപ്പോഴും പോലെയുള്ള അനശ്വര കാവ്യങ്ങള്‍ എഴുതിയ പി.ഭാസ്‌കരന്‍ അതേ ഭംഗിയോടുകൂടിത്തന്നെ പാട്ടുകളും എഴുതി. മലയാളിത്തത്തിന്റെയും കേരളീയതയുടെയും സംസ്‌കൃതി സൂക്ഷ്മമായി അവതരിപ്പിച്ച ഗാനങ്ങളായിരുന്നു ഭാസ്‌കരന്റേത്. കേരളീയ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായി മാറി ആ ഗാനങ്ങള്‍ ഓരോന്നും.
ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ആറ് മാസം ജയിലില്‍ കഴിഞ്ഞ, തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളും നാടക, വിപ്ലവഗാന രചനയും നടത്തിയ, മലയാളത്തിലെ മികച്ച ചില ചിത്രങ്ങള്‍ സംവിധാനം ചെയ്ത, പത്രപ്രവര്‍ത്തകനായിരുന്ന പി.ഭാസ്‌കരന്‍. ഒരു മേഖലയും അന്യമായിരുന്നില്ല ഭാസ്‌കരന്. കൈവെച്ച മേഖലകളിലെല്ലാം പ്രതിഭയുടെ കൈയ്യൊപ്പുകള്‍ ചാര്‍ത്തിയ ഭാസ്‌കരന്‍ എല്ലാ അര്‍ത്ഥത്തിലും വിപ്ലവകാരിയായിരുന്നു.
രാമു കാര്യാട്ടും പി.ഭാസ്‌കരനും ചേര്‍ന്ന് സംവിധാനം ചെയ്ത് 1954ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള സിനിമയെന്ന കീര്‍ത്തി സ്വന്തമാക്കി. ഇതടക്കം രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍. ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന ആത്മകഥാകാവ്യത്തിന് 1981ലെ ഓടക്കുഴല്‍ അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും. മികച്ച ഗാനരചനയ്ക്ക് മൂന്ന് തവണ സംസ്ഥാന അവാര്‍ഡ്. സമഗ്രസംഭാവനയക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം. അങ്ങനെ ഒട്ടേറെ അംഗീകാരങ്ങള്‍.
എത്രയെത്ര മനോഹര ഗാനങ്ങള്‍. പി.ഭാസ്‌കരനെഴുതിയ എണ്ണിയാലൊടുങ്ങാത്ത പാട്ടുകളുടെ മധുരം ഇപ്പോഴും മലയാളികളുടെ ചുണ്ടില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. വരുംതലമുറകള്‍ക്കും ആ മധുരം വേണ്ടുവോളം നുണയാം.
Story Highlights: 15 years to the memory of P. Bhaskaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here