‘പുടിന്‍ രക്തക്കറ പുരണ്ട അക്രമി’; റഷ്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബോറിസ് ജോണ്‍സണ്‍
യുക്രൈനെ പിടിച്ചടക്കാനുള്ള റഷ്യയുടെ നീക്കങ്ങളെ ഹൗസ് ഓഫ് കോമണ്‍സില്‍ ശക്തമായ ഭാഷയില്‍ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യുദ്ധം ആരംഭിച്ച പശ്ചാത്തലത്തില്‍ കടുത്ത വാക്കുകളുപയോഗിച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ ബോറിസ് ജോണ്‍സണ്‍ വിമര്‍ശിച്ചത്. എക്കാലവും പുടിന്‍ അയല്‍രാജ്യത്തെ ആക്രമിക്കാന്‍ മുതിര്‍ന്നിരുന്നുവെന്നും പുടിന്‍ ഒരു രക്തക്കറ പുരണ്ട അക്രമിയാണെന്നും ബോറിസ് ജോണ്‍സണ്‍ പറയുന്നു. റഷ്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത ശക്തവും കടുത്തതുമായ ഉപരോധത്തിന്റെ പാക്കേജുകള്‍ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ത്ത് സമ്പദ് രംഗത്തെ അസ്ഥിരപ്പെടുത്തി യുദ്ധത്തില്‍ നിന്നും പുടിനെ പിന്തിരിപ്പിക്കാന്‍ ജി-7 രാജ്യങ്ങളെല്ലാം കൈകോര്‍ക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ അറിയിച്ചത്. റഷ്യന്‍ എണ്ണയിലും ഗ്യാസിലും ആശ്രയിച്ചിരുന്ന പതിവില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തിരിയുമെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിന്റെ മൊത്ത സമ്പദ് വ്യവസ്ഥയുടെ പകുതിയിലേറെ പങ്കും വഹിക്കുന്ന ലോകരാജ്യങ്ങളില്‍ ഇതില്‍ 2 ശതമാനത്തില്‍ താഴെ മാത്രം പങ്കുള്ള ഒരു രാജ്യത്തിനുനേരെ ഉപരോധം കടുപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ താങ്ങാനാകുന്നതിലും അപ്പുറത്താകുമെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.
Read Also : ‘യുദ്ധത്തിനില്ല’; യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് ജോ ബൈഡന്‍
അവസാന മണിക്കൂറുകളില്‍ പോലും യുദ്ധമൊഴിവാക്കാനായി ലോക രാജ്യങ്ങള്‍ ഇടപെട്ടിട്ടുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്നറിയിപ്പുകളൊന്നും യുദ്ധക്കൊതിയില്‍ റഷ്യ വകവെച്ചില്ല. ഇലക്രോണിക്‌സ്, ടെലികമ്മ്യൂണിക്കേഷന്‍സ്, എയ്‌റോസ്‌പേസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്യില്ലെന്ന നിലപാടുകൂടി അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അമേരിക്കയും കടുത്ത ഉപരോധ നടപടികളിലേക്കാണ് നീങ്ങുന്നത്. അമേരിക്കയിലുള്ള റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് പോലെ റഷ്യന്‍ ബാങ്കുകള്‍ക്കുമേലുള്ള ഉപരോധം ശക്തമാക്കുമെന്ന് തന്നെയാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധം തെരഞ്ഞെടുത്ത വ്‌ലാദിമിര്‍ പുടിന്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബൈഡന്‍ പ്രസ്താവിച്ചു.
റഷ്യയിലേക്കുള്ള കയറ്റുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരായ ഉപരോധത്തിന് ജി- 7 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയെന്നും ബൈഡന്‍ വ്യക്തമാക്കി. ജി-7 രാഷ്ട്രത്തലവന്‍മാരുമായി സംസാരിച്ചെന്നാണ് അദ്ദേഹം അറിയിച്ചത്.
Story Highlights: boris johnson in house of commons amid ukraine russia war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here