മകൻ യമനിലെ ഹൂതിവിമതരുടെ തടങ്കലിൽ; മരുമകൾ യുക്രൈനിലും; യുദ്ധഭീതിയിൽ ഉരുകി ആലപ്പുഴയിലെ കുടുംബം
യുദ്ധങ്ങൾ സമ്മാനിക്കുന്നത് വേദനകൾ മാത്രമാണ്. യുദ്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കപ്പുറം ആ നോവ് എല്ലായിടത്തും പടരും. രണ്ട് യുദ്ധങ്ങളുടെ ഇടയിലകപ്പെട്ട് ജീവിതം തള്ളി നീക്കുകയാണ് ആലപ്പുഴയിലെ രണ്ട് കുടുംബങ്ങൾ. ( alappuzha family war victim story )
ഏവൂർ സ്വദേശി രഘുവിന്റെ മകനും മരുമകളുമാണ് യുദ്ധത്തിന്റെ ഇരകളായി നാട്ടിലെത്താനാകാതെ കുടുങ്ങി കിടക്കുന്നത്.
മകൻ അഖിൽ രണ്ട് മാസമായി യെമനിൽ ഹൂതിവിമതരുടെ തടങ്കലിലാണ്. ഉടനെ മോചിതനാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് അഖിലിന്റെ ഭാര്യയും എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥിനിയുമായ ജിതിന യുക്രൈനിൽ അകപ്പെട്ടത്. കീവിൽ അകപ്പെട്ട ജിതിന വീട്ടുകാരുമായി ഇടയ്ക്ക് ബന്ധപ്പെടുന്നുവെന്നത് കുടുംബത്തിന് നൽകുന്ന ആശ്വാസം ചെറുതല്ല.
അപൂർവമായി മാത്രമാണ് ബന്ധിയായതിന് ശേഷം അഖിൽ വീട്ടിലേക്ക് വിളിച്ചിട്ടുള്ളത്. യുഎഇയിലെ ലിവാമറൈൻ കമ്പനിയുടെ കപ്പലിലായിരുന്നു അഖിലിന് ജോലി. കപ്പൽ തട്ടിയെടുത്ത ഹൂതിവിമതർ അഖിലടക്കമുള്ള ജീവനക്കാരെ ബന്ദികളാക്കി.
ഇനിയെന്നാണ് മോചനമെന്ന് ഇപ്പോഴും ഈ കുടുംബങ്ങൾക്ക് അറിയില്ല. നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ഉൾപ്പെടെ ശേഖരിച്ചിരുന്നു ജിതിന. ഇനിയെന്നു നാട്ടിലെത്തുമെന്നും വ്യക്തതയില്ല.
Read Also : റഷ്യ-യുക്രൈൻ യുദ്ധം: കീവിലും ഖാർക്കിവിലും കനത്ത ഏറ്റുമുട്ടൽ
ജീവനോപാധിതേടിയും പഠനം മുന്നിൽകണ്ടുമൊക്കെ രാജ്യം കടന്ന എത്രയോ മനുഷ്യർക്കൊപ്പം അവരുടെ ഉറ്റവരും തേങ്ങി കരയുന്നുണ്ട്.
Story Highlights: alappuzha family war victim story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here