18000 തോക്കുകള്‍, ആയുധമെടുത്ത് യുക്രൈന്‍ ജനത; സ്ത്രീകള്‍ ഉള്‍പ്പെടെ പലരും ജീവിതത്തില്‍ ആദ്യമായി തോക്കെടുത്തു
റഷ്യന്‍ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ആയുധമെടുത്ത് യുക്രൈന്‍ ജനത. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും ജീവിതത്തില്‍ ആദ്യമായി തോക്കെടുത്തു. പതിനെട്ടായിരം തോക്കുകളാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.
യുക്രൈന്‍ ജനത സകലശക്തിയുമെടുത്ത പോരാടുകയാണ്. ഏതുവിധേനയും റഷ്യന്‍ അധിനിവേശത്തെ ചെറുക്കാനും സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും ഒരു ജനത ഒറ്റയ്ക്ക് പോരാടുന്നതിന്റെ ദൃശ്യങ്ങളാണ് യുക്രൈനില്‍ എങ്ങും. തോക്ക് എന്താണെന്ന് അറിയാത്തവര്‍ പോലും തോക്കെടുത്ത്, തെരുവിലിറങ്ങി പോരാടുന്നു. റഷ്യന്‍ ആക്രമണം ശക്തമായ യുക്രൈന്‍ നഗരങ്ങളിലാണ് സൈനികമുന്നേറ്റം തടയാന്‍ ജനങ്ങള്‍ ആയുധമെടുത്തിരിക്കുന്നത്.
തെരുവുയുദ്ധത്തിനായി 18,000 തോക്കുകളാണ് പോാരാട്ടത്തില്‍ അണിചേരാന്‍ താത്പര്യമുള്ളവര്‍ക്ക് യുക്രൈന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മിക്ക വീടുകളിലും തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങളെത്തിച്ചിട്ടുണ്ട്. ഇതിനിടെ, പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. അധികം വൈകാതെ, അതുണ്ടാക്കേണ്ടതെങ്ങനെയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ പെട്രോള്‍ നിറച്ച ശേഷം കോര്‍ക്കിന്റെ സ്ഥാനത്ത് തുണി തിരുകിയാണ് മൊളട്ടവ് കോക്ടെയ്ല്‍ എന്ന പേരില്‍ അറിയപ്പെടുന്ന പെട്രോള്‍ ബോംബ് ഉണ്ടാക്കുന്നത്. ഇത്തരം ബോംബ് ഉണ്ടാക്കി റഷ്യന്‍ ടാങ്കുകള്‍ക്ക് നേരെ പ്രയോഗിക്കാനാണ് സര്‍ക്കാര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരം ബോംബുകള്‍ ഇന്നലെ റഷ്യന്‍ ടാങ്കുകള്‍ക്കും കവചിതവാഹനങ്ങള്‍ക്കും നേര്‍ക്ക് വ്യാപകമായി പ്രയോഗിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് വിദേശകാര്യമന്ത്രിയായ വ്യേചെസ്ലാവ് മൊളെട്ടവിന്റെ പേരിലാണ് ഈ പെട്രോള്‍ ബോംബ് അറിയപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here