ദീപു കൊലക്കേസ്; മരണകാരണം കരൾ രോഗമെന്ന പിവി ശ്രീനിജൻ എംഎൽഎയുടെ പ്രസ്താവന ഗൂഢാലോചനയെന്ന് സാബു എം ജേക്കബ്

കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പി വി ശ്രീനിജൻ എംഎൽ എയുടെ പ്രസ്താവന ഗൂഢാലോചനയെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. മരണകാരണം കരൾ രോഗമെന്ന എംഎൽഎയുടെ പരാമർശം മുൻകൂർ ജാമ്യമാണ്. പോസ്റ്റ്‌മോർട്ടം നടപടികളിലും ഇടപെടാൻ എംഎൽ എ ശ്രമിച്ചു. പി വി ശ്രീനിജൻ എംഎൽഎയ്ക്ക് ദീപുവിന്റെ മരണത്തില്‍ പങ്കുണ്ടെന്നും സാബു ജേക്കബ് ആരോപിച്ചു. കൊല്ലപ്പെട്ട ദീപുവിൻ്റെ കുടുംബത്തെ ട്വന്റി20 സംരക്ഷിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞിരുന്നു. ദീപുവിൻ്റെ സ്ഥാനത്ത് നിന്ന് കുടുംബത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. ദീപുവിൻ്റെ പേരിൽ രക്തസാക്ഷി മണ്ഡപങ്ങൾ ഉണ്ടാക്കില്ലെന്നും അതിനുവേണ്ടി പിരിവ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദീപുവിന്റെ മരണകാരണം തലയ്ക്ക് പിറകിലേറ്റ മുറിവാണെന്ന് പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരുക്കിന്റെ അളവ് അടക്കം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തലയുടെ പിറകിലായി രണ്ട് മുറിവാണ് ഉള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപുവിനെ മര്‍ദിച്ചത്. തുടര്‍ന്ന് ദീപുവിന് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Story Highlights: Deepu murder case; Sabu M Jacob on PV Sreenijan MLA’s statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here