ധാന്യങ്ങളുടെയും ഭക്ഷ്യ എണ്ണയുടേയും വിതരണം നിലച്ചാല്‍ കടുത്ത ക്ഷാമവും വിലക്കയറ്റം

യുക്രൈനിലെ റഷ്യന്‍ സൈനികനീക്കം നീണ്ടുപോകുമ്പോള്‍ ആശങ്കയിലാണ് ലോകരാഷ്ട്രങ്ങള്‍. കരിങ്കടല്‍ വഴി വിവിധ രാജ്യങ്ങളിലേക്കുള്ള ധാന്യങ്ങളുടെയും ഭക്ഷ്യ എണ്ണയുടേയും വിതരണം നിലച്ചാല്‍ കടുത്ത ക്ഷാമവും വിലക്കയറ്റത്തിനും കാരണമായേക്കും.
റഷ്യയും യുക്രൈനും ഉള്‍പ്പെടുന്ന കരിങ്കടലിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നാണ് വിവിധ രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ടണ്‍ ധാന്യങ്ങളും ഭക്ഷ്യഎണ്ണയും കാര്‍ഷികവിഭവങ്ങളും വിതരണം ചെയ്യുന്നത്. യുക്രൈനിലെ റഷ്യന്‍സൈനിക നീക്കം നീണ്ടുനിന്നാല്‍ കരിങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചേക്കുമെന്നത് യൂറോപ്പിനെ മാത്രമല്ല ഇന്ത്യയേയും മറ്റു വിവിധ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി രാജ്യമാണ് റഷ്യ. ഗോതമ്പ് കയറ്റുമതിയില്‍ യുക്രൈന്‍ നാലാം സ്ഥാനത്തും. വന്‍തോതില്‍ ചോളവും ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. സൂര്യകാന്തി എണ്ണയുടെ പ്രധാന ഉല്‍പാദകരും റഷ്യയും യുക്രൈനുമാണ്. ഇന്ത്യയിലേക്ക് എത്തുന്ന സൂര്യകാന്തി എണ്ണയുടെ വലിയൊരു ശതമാനവും യുക്രൈനില്‍ നിന്നാണ്. റഷ്യയുടെ അക്രമണം തുടങ്ങിയതിന് ശേഷം എണ്ണക്കപ്പലുകളൊന്നും യുക്രൈനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയിട്ടില്ല. ഭക്ഷ്യഎണ്ണയുടെ വിതരണത്തില്‍ നേരിടുന്ന ദൗര്‍ലഭ്യം പാം ഓയിലിനും കപ്പലണ്ടി എണ്ണയ്ക്കും മറ്റ് ഭക്ഷ്യോത്പന്നങ്ങള്‍ക്കും വില കൂടുന്നതിന് കാരണമായേക്കും. കരിങ്കടലിന്റെ കിഴക്കന്‍ മേഖലയിലുള്ള റഷ്യയുടെയും അസൈര്‍ബജാന്റെയും കസാക്കിസ്ഥാന്റെയും തുറമുഖങ്ങളില്‍ നിന്ന് വന്‍തോതില്‍ അസംസ്‌കൃത എണ്ണ പ്രകൃതി വാതകവും വിവിധ പെട്രോളിയം ഉത്പന്നങ്ങളും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. യൂറോപ്പിന് ആവശ്യമുള്ള എണ്ണയുടെ മൂന്നിലൊന്നും നല്‍കുന്നത് റഷ്യയാണ്. യുദ്ധം നീണ്ടുപോയാല്‍ കാത്തിരിക്കുന്നത് ക്ഷാമവും വിലക്കയറ്റവും അടക്കമുള്ള പ്രതിസന്ധികളാണ് എന്നത് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നു.
Story Highlights: Ukraine War Means Another Supply Shock to Global Economy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here