റഷ്യയും യുക്രൈനും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണം; സമാധാനത്തിന് ആഹ്വാനം ചെയ്ത് യുഎന്‍ പൊതുസമ്മേളനം

റഷ്യയും യുക്രൈനും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ജനവാസ മേഖലകളില്‍ റഷ്യ ആക്രമണം നടത്തുന്നതിന്റെ തെളിവുകളുണ്ട്. മേഖലയില്‍ എത്രയും വേഗം സമാധാനം പുലരണമെന്ന് യുഎന്‍ ആഹ്വാനം ചെയ്തു. ഈ യുദ്ധം തുടര്‍ന്നാല്‍ ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയായിരിക്കുമെന്ന് യുഎന്‍ വിലയിരുത്തി.
യുഎന്‍ പൊതുസഭാ സമ്മേളനം ജനീവയില്‍ പുരോഗമിക്കുകയാണ്. ബെലാറസില്‍ നടക്കുന്ന സമാധാന ചര്‍ച്ചയെയും യുഎന്‍ സ്വാഗതം ചെയ്തു. ‘യുദ്ധം ഒന്നിനും പരിഹാരമല്ല. യുദ്ധം മരണവും നാശനഷ്ടവും മാത്രമാണ് കൊണ്ടുവരുന്നത്. ലോകരാജ്യങ്ങള്‍ യുക്രൈന്‍ ജനതയെ കൈവിടില്ലെന്ന് യുഎന്‍ പൊതുസഭയില്‍ അംഗരാജ്യങ്ങള്‍ ഉറപ്പുനല്‍കി. യുക്രൈന്റെ നിലവിലെ അവസ്ഥയില്‍ യുഎന്‍ ആശങ്ക അറിയിച്ചു.
യുദ്ധം തുടങ്ങിവെച്ചത് റഷ്യയാണെന്ന് യുഎന്‍ പൊതുസഭയിലെ യുക്രൈന്‍ പ്രതിനിധി കുറ്റപ്പെടുത്തി. മധ്യ യൂറോപ്പിലെ നിലവിലെ സാഹചര്യം രണ്ടാം ലോകമഹായുദ്ധ കാലത്തേത്തിന് സമാനമാണ്. സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും നേരെ വരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നുണ്ട്. റഷ്യയുടെ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രതിനിധി ചൂണ്ടിക്കാട്ടി.
Read Also : പൗരന്മാര്‍ റഷ്യ വിടണം; ബെലാറസിലെ എംബസി അടച്ച് യുഎസ്
എന്നാല് യുക്രൈന്‍ പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് റഷ്യ യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കി. യുക്രൈനിലെ ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനാണെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി. യുദ്ധം സംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം വ്യാജവാര്‍ത്തകളാണെന്നും റഷ്യന്‍ പ്രതിനിധി വാദിച്ചു. യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയും റഷ്യ വിമര്‍ശനമുന്നയിച്ചു. അമേരിക്കയെയും പൊതുസഭയില്‍ കുറ്റപ്പെടുത്തിയ യുഎന്‍ റഷ്യക്കെതിരായ രാജ്യമാക്കി യുക്രൈനെ മാറ്റുകയാണ് യുഎസിന്റെ ലക്ഷ്യമെന്ന് വിമര്‍ശിച്ചു.
Story Highlights: united nations emergency meeting, Russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here