തിരുവനന്തപുരം കോർപറേഷനിലെ പിന്നാക്കക്ഷേമ ഫണ്ട് തട്ടിപ്പ് ; വിജിലൻസ് അന്വേഷിക്കും
തിരുവനന്തപുരം കോർപറേഷനിലെ പിന്നാക്കക്ഷേമ ഫണ്ട് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കും. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. തട്ടിപ്പിൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് മാത്രം പങ്കെന്നാണ് പൊലീസ് വിലയിരുത്തൽ. രാഷ്ട്രീയ നേതാക്കൾക്കെതിരെ തെളിവില്ലെന്ന് പൊലീസ് വിശദീകരിച്ചു. കോർപ്പറേഷനിലെ സീനിയർ ക്ലർക്ക് രാഹുൽ ഉൾപ്പെടെ 11 പേരാണ് പ്രതികൾ.
തിരുവനന്തപുരം കോർപറേഷനിലെ പിന്നാക്ക വിഭാഗക്കാർക്ക് നൽകേണ്ടിയിരുന്ന ധനസഹായം വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തെന്നായിരുന്നു കേസ്. ധനസഹായത്തിന് അപേക്ഷ നൽകുന്നവരുടെ പേരിൽ തുക അനുവദിച്ച ശേഷം അവരുടേതിന് പകരം പ്രതികളുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഏകദേശം ഒരു കോടി നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 46 അകൗണ്ടിലേക്ക് പണം വക മാറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Read Also : ടോള്‍ ഫ്രീ നമ്പറിലൂടെ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
രാഷ്ട്രീയ ഇടപെടലോ മറ്റുകാര്യങ്ങളോ ഇല്ലാത്തതുകൊണ്ടു തന്നെ ഉദ്യോഗസ്ഥ അഴിമതി കണ്ടെത്തുന്നതിന് വിജിലൻസിന് അന്വേഷണം കൈമാറുന്നുവെന്നാണ് അഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്. ജില്ലാ ക്രൈം ബ്രാഞ്ച് അന്തിമ റിപ്പോർട്ട് നൽകും മുൻപ് ആഭ്യന്തര വകുപ്പ് ഇങ്ങനെ ഒരു തീരുമാനമെടുത്തതിൽ ചില എതിർപ്പുകൾ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉയരുന്നുണ്ട്.
Story Highlights: Fund Fraud in Thiruvananthapuram Corporation; Vigilance will investigate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here