‘റഷ്യന്‍ അധിനിവേശം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത’; യുദ്ധത്തിനിറങ്ങില്ലെന്ന് നേറ്റോ

യുക്രൈനെ പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യ നടത്തുന്ന അധിനിവേശ നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കടുത്തേക്കുമെന്ന് ഭയപ്പെടുന്നതായി നേറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ്. നേറ്റോ റഷ്യയുമായി യുദ്ധത്തിന് ഇറങ്ങുമെന്ന പ്രചരണത്തെ പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ യുദ്ധമാണ്. അധിനിവേശം ആസൂത്രണം ചെയ്തതും നടപ്പാക്കുന്നതും നിയന്ത്രിക്കുന്നതും പുടിനാണ്. സമാധാനപൂര്‍ണമായ ഒരു രാജ്യത്തിനെതിരെ പുടിന്‍ നടത്തിയ അധിനിവേശത്തെ അപലപിക്കുന്നു. എത്രയും പെട്ടെന്ന് യാതൊരുവിധ ഉപാധികളുമില്ലാതെ യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു’. ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.
Read Also : യുക്രൈനിലെ സ്‌കൂളുകള്‍ക്കും കത്തീഡ്രലിനും നേരെ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം
യുക്രൈന്റെ ആണവനിലയം ആക്രമിച്ചതിനെ നേറ്റോ ശക്തമായി അപലപിച്ചു. സമാധാന ചര്‍ച്ചകള്‍ക്കാണ് നേറ്റോ ശ്രമിക്കുന്നത്. നേരിട്ട് യുദ്ധത്തിലേക്കിറങ്ങിയാല്‍ അതൊരു ആണവ യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടല്‍.
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം ലോകനേതാക്കള്‍ അന്വേഷിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ വിളിച്ചു. യുഎന്‍ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഖേഴ്‌സണ്‍ ടെലിവിഷന്‍ കേന്ദത്തിന്റെ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തു. യുക്രൈനിന്റെ തെക്കന്‍ മേഖലകളില്‍ റഷ്യ ആധിപത്യം ഉറപ്പിച്ചു. ഖേഴ്‌സണ്‍ നഗരം റഷ്യന്‍ സേന കൈയടക്കി.
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യ ആണവനിലയത്തിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ആണവനിലയത്തിന് അടുത്തേക്ക് എത്താന്‍ കഴിയുന്നില്ല. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോര്‍ജ എജന്‍സി.
യൂറോപ്പിലെ തന്നെ ഏറ്രവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെര്‍ണോബൈല്‍ ദുരന്തത്തേക്കാള്‍ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. റിയാക്ടറിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വന്‍ ദുരന്തത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.
Story Highlights: nato against russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here