Advertisement

ബിജെപിയെ കൂട്ടുപിടിച്ച് പ്രതിപക്ഷം നാടിന്റെ വികസനത്തെ പുറകോട്ടടിക്കാന്‍ ശ്രമിക്കുന്നു: പിണറായി വിജയന്‍

March 4, 2022
Google News 1 minute Read

സില്‍വര്‍ ലൈന്‍ പദ്ധതി പരാമര്‍ശിച്ച് പ്രതിപക്ഷത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം കേന്ദ്രത്തിനൊപ്പംനിന്ന് നാടിന്റെ വികസനത്തിന് തടസം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി സി പി ഐ എം പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി ഇപ്പോള്‍ നടപ്പാക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്നതാണ് മുന്നിലുള്ള ചോദ്യം. പദ്ധതി നടപ്പാക്കുന്നത് ഭാവിതലമുറയ്ക്ക് വേണ്ടിയാണ്. യാത്രയ്ക്കായുള്ള സമയനഷ്ടം ഒഴിവാക്കാനാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഇനിയും നീട്ടിവെച്ചാല്‍ ചെലവ് വര്‍ദ്ധിക്കകുയേയുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വികസനനയരേഖ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നയരേഖ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈന്‍-റഷ്യ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും യുദ്ധം കേരളത്തേയും ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല ശാക്തീകരിക്കാത്തതുകൊണ്ടാണ് കുട്ടികള്‍ പുറത്തുപോകുന്നത്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിന് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സി പി ഐ എം സമ്മേളനത്തിന്റെ ഭാഗമായി ചെങ്കൊടി സ്ഥാപിച്ചതിനെതിരായ ഹൈക്കോടതി വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പരോക്ഷമായി മറുപടി പറഞ്ഞു. ചെങ്കൊടി കാണുമ്പോള്‍ ഇന്ന് പലര്‍ക്കും അലര്‍ജിയുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. ചെങ്കൊടി കാണുമ്പോള്‍ പണ്ട് മാടമ്പിമാര്‍ക്കാണ് അലര്‍ജിയുണ്ടായിരുന്നത്. ചുവപ്പ് കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ അവസ്ഥയാണ് ഇപ്പോഴും ചിലര്‍ക്ക്. ഇത് നന്നല്ലെന്ന് സി പി ഐ എം പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ആദ്യമായി അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരാണ് കേരളസമൂഹത്തെ പരുവപ്പെടുത്തിയതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചത്. ആദ്യമായി കേരളത്തില്‍ അധികാരത്തിലേറുമ്പോള്‍ സര്‍ക്കാരിന് മുന്നില്‍ മുന്‍മാതൃകകളൊന്നും ഇല്ലായിരുന്നു. ഇന്ന് കാണുന്ന കേരളത്തിനെ രൂപപ്പെടുത്തിയത് ആ സര്‍ക്കാരാണ്. കേരള മോഡല്‍ എന്ന് ലോകം തന്നെ വാഴ്ത്തുന്ന രീതിയിലേക്ക് ഉയരാന്‍ സാധിച്ചു. എന്നാല്‍ ഈ വികസന നേട്ടങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് മാറിവന്ന വലതുപക്ഷ സര്‍ക്കാരുകള്‍ നടത്തിവന്നത്. ഇതിനെ പരമാവധി ചെറുക്കാന്‍ അധികാരമില്ലാത്ത സമയത്തും കേരളത്തിലെ ഇടതുപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള മോഡലിനെ ലോകം വാഴ്ത്തിയെങ്കിലും ഇതില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ഇ എം എസ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓരോ മേഖലയിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരേണ്ടത് അത്യാവശ്യമാണ്. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരണം. വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: pinarayi vijayan silver line cpim state secretariate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here