ഓപറേഷൻ ഗംഗ; വീണ്ടും ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഓപറേഷൻ ഗംഗയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. രക്ഷാദൗത്യം വേഗത്തിലാക്കാനുള്ള നടപടികൾ ചർച്ചയാകും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
അതേസമയം യുക്രൈനിൽ റഷ്യയുടെ ബോംബാക്രമണവും ഷെല്ലാക്രമണവും തുടർന്നുകൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ ആണവനിലയങ്ങളും സുരക്ഷാ നിലയങ്ങലും ലക്ഷ്യം വെച്ചാണ് റഷ്യയുടെ ആക്രമണം. ചെർണീവിൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേരാണ് കൊല്ലപ്പെട്ടത്. സുമിയിലും ആക്രമണം രൂക്ഷമാണ്. എന്നാൽ കിയവിനെ ലക്ഷ്യമാക്കിയിലുള്ള ക്രൂസ് മിസൈൽ തകർത്തെന്നാണ് യുക്രൈൻ പറയുന്നത്.
ഇതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് ഉറപ്പ് നല്‍കി റഷ്യ. ഖാര്‍ക്കിവിലും സുമിയിലും കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ ബസുകള്‍ സജ്ജമാണെന്നും അവര്‍ അറിയിച്ചു. റഷ്യന്‍ അതിര്‍ത്തി വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് 150 ബസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read Also : യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി റഷ്യ
അതേസമയം, യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക്് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ ഇതുവരെ പുറത്ത് വന്നിട്ടില്ല.
Story Highlights: PM Modi holds 8th meeting on Ukraine crisis, reviews evacuation progress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here