കൊച്ചി ടാറ്റൂ ലൈംഗിക പീഡന കേസ്; ഒരു യുവതി കൂടി പരാതി നല്‍കി

ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പരാതി നല്‍കി. ബംഗ്ലുരുവില്‍ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. ഇതോടെ, ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റു ആര്‍ടിസ്റ്റ് സുജീഷിനെതിരെ ആറ് കേസുകളായി. നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. യുവതിയുടെ ആരോപണത്തിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രംഗത്ത് വന്നു. സുജീഷിന്റെ ഉടമസ്ഥതത്തിലുള്ള ഇന്‍ക്‌ഫെക്ടഡ് എന്ന സ്ഥാപനത്തിന്റെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ന് യുവതികളുടെ താമസസ്ഥലത്തെത്തി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. ഇതിന് ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷ് ഒളിവിലാണ്.
തന്റെ പുരുഷ സുഹൃത്തിനൊപ്പമാണ് യുവതി ടാറ്റൂ ചെയ്യാനായി സ്റ്റുഡിയോയില്‍ പോയത്. പുറകില്‍ താഴെയായിയാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. ഇത് വിശദമാക്കിയതോടെ സുജീഷ് തന്നെ ഒരു അടച്ചുറപ്പുള്ള മുറിയിലേക്ക് കൊണ്ടുപോയി. തന്റെ ടാറ്റൂ വളരെ സമയം എടുത്ത് ചെയ്യേണ്ടതായിരുന്നു, അതിനാല്‍ തന്നെ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ താന്‍ ഒരു ഇടവേള ആവശ്യപ്പെട്ടുവെന്നും യുവതി ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെ പറയുന്നു.
ഈ സമയം സുജീഷ് ഭാര്യയെ കൊണ്ടുവിടാന്‍ പോയി. തിരിച്ച് വന്ന് വീണ്ടും ടാറ്റൂ ചെയ്യാന്‍ ആരംഭിച്ചു. തന്റെ ജീന്‍സ് അയാള്‍ക്ക് ടാറ്റൂ ചെയ്യാന്‍ തടസമായി അനുഭവപ്പെട്ടതോടെ ജീന്‍സ് അല്‍പ്പം കൂടി താഴേക്ക് ഇറക്കി. ഇതോടെ ഇയാള്‍ തന്നോട് അപമര്യാദയായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. തനിക്ക് ഒട്ടും സുഖകരമായി തോന്നിയില്ല.
ടാറ്റൂ ചെയ്യുന്നത് തുടരുമ്പോള്‍ തന്നെ അയാള്‍ തന്റെ ശരീരത്തില്‍ തെറ്റായ തരത്തില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. ഇത് ഒട്ടും അനുയോജ്യമായി തോന്നിയില്ല. സംഭവിക്കുന്നത് എന്തെന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. ഉടനെ അയാളെന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഇനിയും വരണമെന്നും തനിക്ക് മാത്രമായി ഡിസ്‌കൗണ്ട് നല്‍കാമെന്നും അയാള്‍ പറഞ്ഞു. തനിക്ക് വെറുപ്പ് തോന്നിയെന്നും അവിടെ നിന്ന് പെട്ടന്ന് പോയെന്നും യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
പിന്നീട് നിരവധി പേരോട് അയാള്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്ന് അറിഞ്ഞു. അത് വളരെയേറെ വേദനിപ്പിക്കുന്നതായിരുന്നു. അര്‍ഹിക്കുന്ന ശിക്ഷ അയാള്‍ക്ക് ലഭിക്കുമെന്ന് കരുതുന്നതായും യുവതി പറഞ്ഞു. ഇതുവരെ ഒപ്പം നിന്നവരോട് നന്ദി അറിയിക്കുന്നതായും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ യുവതി വ്യക്തമാക്കിയിരുന്നു.
Story Highlights: Kochi tattoo sexual harassment case; Another woman complained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here