‘നിഷേധാത്മക രാഷ്ട്രീയ പ്രത്യയശാസ്ത്രം’: യുക്രൈൻ പ്രതിസന്ധിയിൽ പ്രതിപക്ഷത്തെ വിമർശിച്ച് മോദി

യുക്രൈൻ പ്രതിസന്ധിയെ കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജവംശങ്ങൾ അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്കായി അവസരങ്ങൾ തേടുകയാണ്. ബിജെപിയോടുള്ള അന്ധമായ എതിർപ്പ്, നിഷേധാത്മകത എന്നിവ പ്രതിപക്ഷത്തിൻ്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി മാറിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. യുപി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണത്തിനിടെയാണ് മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത്.
‘ഓപ്പറേഷൻ ഗംഗ’ പ്രകാരം ഒറ്റപ്പെട്ട പൗരന്മാരെ ഒഴിപ്പിക്കുന്നത് ഇന്ത്യ ശക്തമാക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യം വെല്ലുവിളികൾ നേരിടുമ്പോഴും പ്രതിപക്ഷം തങ്ങളുടെ “രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക്” മുൻഗണന നൽകുന്നു. ജനങ്ങൾ ഒരു പ്രതിസന്ധി നേരിടുകയാണെങ്കിൽ, സാഹചര്യം കൂടുതൽ ഗുരുതരമാക്കാൻ പ്രതിപക്ഷം എല്ലാം ചെയ്യും. കൊവിഡ് സമയത്തും ഇപ്പോൾ യുക്രൈൻ പ്രതിസന്ധി സമയത്തും രാജ്യം ഇത് കണ്ടു എന്നും മോദി പറഞ്ഞു.
ഉത്തർപ്രദേശിൽ ജനങ്ങൾക്ക് രാജവംശങ്ങൾ ആവശ്യമില്ലെന്നും, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അനായാസം അധികാരത്തിലെത്തുമെന്നും മോദി വാരാണസിയിൽ കൂട്ടിച്ചേർത്തു. “കഴിഞ്ഞ രണ്ട് വർഷമായി 80 കോടിയിലധികം ദരിദ്രർക്കും ദളിതർക്കും പിന്നാക്കക്കാർക്കും ആദിവാസികൾക്കും സൗജന്യ റേഷൻ ലഭ്യമാക്കിയിട്ടുണ്ട്. ലോകം മുഴുവൻ അമ്പരന്നു. പക്ഷേ, പാവപ്പെട്ടവർ സന്തുഷ്ടരാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്” മോദി കൂട്ടിച്ചേർത്തു.
Story Highlights: negative-political-ideology-pm-modi-slams-opposition-over-ukraine-crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here