രഞ്ജി ട്രോഫി; ഹിമാലയൻ സ്കോർ ഉയർത്തി മധ്യപ്രദേശ്; കേരളത്തിന് ഭേദപ്പെട്ട തുടക്കം

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് ഭേദപ്പെട്ട തുടക്കം. മധ്യപ്രദേശ് ഉയർത്തിയ 585/9 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനു മറൂപടിയുമായി ഇറങ്ങിയ കേരളം മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന നിലയിലാണ്. പൊന്നം രാഹുൽ (82), ക്യാപ്റ്റൻ സച്ചിൻ ബേബി (7) എന്നിവരാണ് ക്രീസിൽ. നാളെ ഒരു ദിവസത്തെ കളി കൂടി അവശേഷിക്കെ 387 റൺസിനു മുകളിൽ സ്കോർ ചെയ്തെങ്കിലേ കേരളത്തിന് അടുത്ത റൗണ്ടിലെത്താനാവൂ. കളി സമനിലയാകുമെന്ന് ഉറപ്പാകുമെന്നതിനാൽ ആദ്യ ഇന്നിംഗ്സ് ലീഡ് നിർണായകമാണ്. മധ്യപ്രദേശിനും കേരളത്തിനും ഗ്രൂപ്പിൽ ഒരേ പോയിൻ്റാണ് ഉള്ളത്. അതുകൊണ്ട് തന്നെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടുന്ന ടീം അടുത്ത ഘട്ടം കളിക്കും.
289 റൺസുമായി അവിശ്വസനീയ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച യാഷ് ദുബേ ആണ് മധ്യപ്രദേശ് ഇന്നിംഗ്സിൽ നിർണായക സ്വാധീനം ചെലുത്തിയത്. രജത് പാടിദാർ (142), അക്ഷത് രഘുവൻശി (50) എന്നിവരും മധ്യപ്രദേശിനായി തിളങ്ങി. കേരളത്തിനു വേണ്ടി ജലജ് സക്സേന 6 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ രോഹൻ കുന്നുമ്മലും പൊന്നം രാഹുലും ചേർന്ന് മികച്ച തുടക്കമാണ് കേരളത്തിനു നൽകിയത്. 129 റൺസിൻ്റെ കൂട്ടുകെട്ടിൽ ഇവർ പങ്കാളികളായി. തുടർച്ചയായ നാലാം സെഞ്ചുറിയിലേക്ക് കുതിച്ച രോഹൻ 75 റൺസെടുത്ത് പുറത്തായി. വത്സൽ ഗോവിന്ദിനെ (15) കേരളത്തിന് വേഗം നഷ്ടമായി.
Story Highlights: ranji trophy kerala lost 2 wickets madhyapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here