സുരക്ഷിത കരങ്ങൾ തേടി 11 വയസ്സുള്ള യുക്രൈൻ ബാലൻ ഒറ്റയ്ക്ക് സഞ്ചരിച്ചത് 1,000 കിലോമീറ്റർ…

യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുകയാണ്. ജീവനും ജീവിതവും തെരുവുകളിൽ പൊലിയുമ്പോൾ നിസ്സഹായരായ ജനതയുടെ കണ്ണീർ മാത്രമാണ് ഇനിയവിടെ ബാക്കി. വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ് മിക്കവരും. പ്രായഭേദമില്ലാതെ പുരുഷന്മാരും സ്ത്രീകളും റഷ്യയുടെ ആക്രമണത്തിനെതിരെ ധീരമായ പോരാട്ടം നടത്തുന്നതിന്റെ പോസ്റ്റുകളും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു. യുദ്ധഭൂമിയിൽ അനാഥരായ ജീവിതങ്ങൾ ഏറെയാണ്. തങ്ങളുടെ ഉറ്റവരെ യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ചുറ്റും. പലായന കാഴ്ച്ചയിൽ ഏറ്റവും ഒടുവിൽ നമ്മൾ കണ്ടതാണ് പതിനൊന്ന് വയസ്സുള്ള യുക്രൈനിയൻ ബാലൻ 1000 കിലോമീറ്റർ ഒറ്റയ്ക്ക് സഞ്ചരിച്ച് സ്ലൊവാക്യയിലേക്ക് കടന്നത്. യുദ്ധഭൂമിയിൽ നിന്ന് രക്ഷ തേടി അവൻ താണ്ടിയത് ആയിരം കിലോമീറ്റർ ആണ്. ഒരു ബാഗും അമ്മയുടെ കുറിപ്പും കൈയിൽ ടെലിഫോൺ നമ്പറും ആണ് അവൻ ആകെ കയ്യിൽ കരുതിയിരുന്നത്.
കഴിഞ്ഞയാഴ്ച റഷ്യൻ സൈന്യം തെക്കുകിഴക്കൻ യുക്രൈനിലെ സപോരിജിയയിൽ നിന്നുള്ള പവർ പ്ലാന്റ് പിടിച്ചെടുത്തിയിരുന്നു. അവിടെ നിന്നാണ് ഇവാൻ രക്ഷ നേടി യാത്ര തിരിച്ചിരിക്കുന്നത്. രോഗിയായ ബന്ധുവിനെ പരിചരിക്കേണ്ടതിനാൽ അവന്റെ മാതാപിതാക്കൾക്ക് യുക്രൈനിൽ തന്നെ താമസം തുടരേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ. അവിശ്വസനീയമായ ഒരു യാത്ര പൂർത്തിയാക്കിയിരിക്കുകയാണ് ഈ പതിനൊന്ന് വയസുകാരൻ. തന്റെ പുഞ്ചിരി, നിർഭയത്വം, നിശ്ചയദാർഢ്യം കൊണ്ട് ഉദ്യോഗസ്ഥരെയും അവൻ കീഴ്‌പ്പെടുത്തി. “ഇന്നലെ രാത്രിയിലെ ഏറ്റവും വലിയ ഹീറോ” എന്നാണ് സ്ലൊവാക്യൻ ആഭ്യന്തര മന്ത്രി അവനെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
ബന്ധുക്കളെ കണ്ടെത്തുന്നതിനായി അവന്റെ അമ്മയാണ് അവനെ ട്രെയിനിൽ സ്ലോവാക്യയിലേക്ക് യാത്ര അയച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്ലാസ്റ്റിക് ബാഗും പാസ്‌പോർട്ടും കയ്യിലൊരു സന്ദേശവും ഉണ്ടായിരുന്നു. ഫോൺ നമ്പർ കൂടാതെ പാസ്‌പോർട്ടിലെ മടക്കിയ കടലാസുമായി കുട്ടി സ്ലോവാക്യയിൽ എത്തി. പിന്നീട് അതിർത്തിയിലെ ഉദ്യോഗസ്ഥർ അവനെ സഹായിക്കുകയായിരുന്നു. തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിലുള്ള ബന്ധുക്കളെ ബന്ധപ്പെട്ടു ബാലനെ കൈമാറുകയും ചെയ്തു. കുട്ടിയെ പരിചരിച്ചതിന് സ്ലോവാക് സർക്കാരിനും പോലീസിനും നന്ദി അറിയിച്ച് കുട്ടിയുടെ അമ്മ സന്ദേശം അയച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. സ്ലൊവാക്യൻ ആഭ്യന്തര മന്ത്രാലയം ബാലൻറെ “നിർഭയത്വത്തെയും നിശ്ചയദാർഢ്യത്തെയും” പ്രശംസിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഒരു കമന്റും പോസ്റ്റ് ചെയ്തു.
Story Highlights: 11 Year Old Ukraine Boy Travels 1,000 Km Alone To Get To Safety
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here