അമ്മായിയമ്മയെ ഉലക്കകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

അമ്മായിയമ്മയെ ഉലക്കകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കോട്ടയം കൈപ്പുഴ മേക്കാവ് അംബികാവിലാസം കോളനിയില്‍ ശ്യാമളയെ (55) കൊലപ്പെടുത്തിയ കേസില്‍ ആര്‍പ്പൂക്കര അത്താഴപ്പാടം വീട്ടില്‍ നിഷാദിനെയാണ് (35) ജീവപര്യന്തം കഠിനതടവിനും 25000 രൂപ പിഴയടക്കാനും അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സാനു എസ്. പണിക്കര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരും.
കേസിനാസ്പദമായ സംഭവം നടക്കുന്നത് 2019 ഫെബ്രുവരി 19നാണ്. വിദേശത്ത് ജോലി ചെയ്തു വരുകയായിരുന്നു ശ്യാമള നാട്ടിലെത്തിയശേഷം ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ വഴക്ക് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രിയില്‍ മകളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ശ്യാമളയെ വീട്ടിലിരുന്ന ഉലക്കകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
Read Also : സ്വത്തുതര്‍ക്കം; അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
ഭാര്യയെയും കൂട്ടി പിറ്റേന്ന് പുലര്‍ച്ചെ പ്രതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാനസിക രോഗത്തിന് ചികിത്സതേടാന്‍ പോയി. അവിടെനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മെഡിക്കല്‍ കോളജില്‍ ചെന്നശേഷം പ്രതിയുടെ ഭാര്യ അടുത്തവീട്ടിലേക്ക് വിളിച്ച് ശ്യാമളയ്ക്ക് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഫോണുമായി ചെന്ന പെണ്‍കുട്ടിയാണ് ശ്യാമള രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. സാഹചര്യ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രതിയുടെ ഭാര്യ വിസ്താരവേളയില്‍ കൂറുമാറിയിരുന്നു. ഗാന്ധിനഗര്‍ സി.ഐ ആയിരുന്ന സി.ജെ.മാര്‍ട്ടിനാണ് കേസ് അന്വേഷിച്ചത്.
Story Highlights: Defendant sentenced to life imprisonment for beating mother-in-law to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here