Advertisement

നീതിയുടേയും സമത്വത്തിൻ്റേയും വെളിച്ചം നാടിന് പകരുന്നതിൽ ഇ.എം.എസ് വഹിച്ച പങ്ക് നിർണ്ണായകം; മുഖ്യമന്ത്രി

March 19, 2022
Google News 1 minute Read

ഇ.എം.എസിന്റെ സ്മരണകള്‍ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.എം.എസിന്റെ ധൈഷണിക സംഭാവനകളും രാഷ്ട്രീയ ജീവിതവും പുതിയ വെല്ലുവിളികളെ നേരിടാന്‍ ദിശാബോധവും കരുത്തും പകരുന്നവയാണെന്നും ഇ.എം.എസ് ദിനത്തില്‍ പങ്കുവച്ച കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഭൂവുടമ വ്യവസ്ഥയുടെ അടിത്തറ തകർത്തും അസമത്വത്തിൽ അധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങളുടെ വേരുകളറുത്തും നീതിയുടേയും സമത്വത്തിൻ്റേയും വെളിച്ചം ഈ നാടിന് പകരുന്നതിൽ അദ്ദേഹം വഹിച്ച പങ്കു നിർണ്ണായകമാണ്. സഖാവിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യത്തെ മന്ത്രിസഭ നടപ്പാക്കിയ ഭൂപരിഷ്കരണമുൾപ്പെടെയുള്ള വിപ്ലവകരമായ നയങ്ങളാണ് അതു സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read Also : ‘അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമ’; ലിസ ചലാൻ

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് സഖാവ് ഇ.എം.എസ് ദിനം. ഇ.എം.സിൻ്റെ സ്‌മരണകൾ എന്നത്തേക്കാളും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സഖാവിൻ്റെ ധൈഷണിക സംഭാവനകളും രാഷ്ട്രീയ ജീവിതവും പുതിയ വെല്ലുവിളികളെ നേരിടാൻ ദിശാബോധവും കരുത്തും പകരുന്നവയാണ്.
ആധുനിക കേരള ചരിത്രത്തിൽ ഇ എമ്മിനുള്ള സ്ഥാനം അനുപമമാണ്. ഭൂവുടമ വ്യവസ്ഥയുടെ അടിത്തറ തകർത്തും അസമത്വത്തിൽ അധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങളുടെ വേരുകളറുത്തും നീതിയുടേയും സമത്വത്തിൻ്റേയും വെളിച്ചം ഈ നാടിനു പകരുന്നതിൽ അദ്ദേഹം വഹിച്ച പങ്കു നിർണ്ണായകമാണ്.

സഖാവിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യത്തെ മന്ത്രിസഭ നടപ്പാക്കിയ ഭൂപരിഷ്കരണമുൾപ്പെടെയുള്ള വിപ്ലവകരമായ നയങ്ങളാണ് അതു സാധ്യമാക്കിയത്. വിജ്ഞാന സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം സ്വപ്നം കാണാൻ ഇന്ന് കേരളത്തെ പ്രാപ്തമാക്കുന്നത് സാർവത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം ഉറപ്പു വരുത്താൻ ഇ.എം.എസ് സർക്കാർ നടപ്പാക്കിയ നയങ്ങളുടെ അടിത്തറയിൽ നിന്നു കൊണ്ടാണ്. ആരോഗ്യമേഖലയിലുൾപ്പെടെ കേരളം ഇന്നനുഭവിക്കുന്ന സൗകര്യങ്ങൾക്കു പിന്നിൽ സഖാവിൻ്റെ ദീർഘവീക്ഷണവും രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ട്.

യാഥാസ്ഥിതിക ശക്തികൾക്കെതിരെ കർക്കശമായ നിലപാടെടുത്ത ഇ.എം.എസ് കേരള സമൂഹത്തെ മതനിരപേക്ഷതയുടെ ഇടമായി നിലനിർത്താൻ നിരന്തരം പ്രയത്നിച്ചു. കേരള രാഷ്ട്രീയത്തിനപ്പുറം ലോകത്തിൻ്റെ ചലനങ്ങൾ സൂക്ഷ്‌മായി നിരീക്ഷിച്ചിരുന്ന ഇ.എം.എസിൻ്റെ അസാധാരണമായ ധിഷണയും പാണ്ഡിത്യവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും നാടിൻ്റെയാകെയും ചരിത്രത്തെ സ്വാധീനിച്ചു. ഒരേ സമയം അസമാന്യനായ തത്വചിന്തകനായും താരതമ്യങ്ങൾക്കതീതനായ നേതാവായും ഇന്ത്യയിലെ തൊഴിലാളി വർഗ രാഷ്ട്രീയത്തിൻ്റെ ചരിത്രത്തിൽ അദ്ദേഹം തിളങ്ങി നിൽക്കുന്നു. സഖാവ് ഇ.എം.എസ് പകർന്ന പാഠങ്ങൾ ഹൃദിസ്ഥമാക്കി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം. സമത്വസുന്ദരമായ ലോകത്തിനായി ഒത്തൊരുമിച്ചു പോരാടുമെന്ന് ഇ എം എസ് സ്മൃതിയെ മുൻനിർത്തി പ്രതിജ്ഞ ചെയ്യാം.

Story Highlights: pinarayivijayan-about-ems-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here