കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. താക്കറെയുടെ ബന്ധു ശ്രീധര്‍ മാധവ് പഠാന്‍കറുടെ 6.45 കോടി രൂപയുടെ സ്വത്തുവകകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്.
ബംഗാളിലും മഹാരാഷ്ട്രയിലും ഭരണ,പ്രതിപക്ഷ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ശിവസേന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ, ശിവസേനാ നേതാവ് അനില്‍ പരബ് എന്നിവരുടെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് തുടര്‍ച്ചയായി റെയ്ഡ് നടത്തിയിരുന്നു.
‘രാഷ്ട്രീയ സമ്മര്‍ദത്തിന് കീഴിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ശിവസേനയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്’. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.’ ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്ലാം ഇത് നടക്കുന്നുണ്ട്. അധികാരമാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവിനെ ഇഡി ചോദ്യം ചെയ്യുകയുണ്ടായി. ബംഗാളോ മഹാരാഷ്ട്രയോ ഇതിനൊന്നും മുന്‍പില്‍ തലകുനിക്കില്ല’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : ബംഗാളിലെ സംഘര്‍ഷം: മമതയുടെ രാജി ആവശ്യപ്പെട്ട് ബിജെപി; റിപ്പോര്‍ട്ട് തേടി കേന്ദ്രം
അതേസമയം, അഞ്ച് വര്‍ഷം മുന്‍പ് ഇഡി എന്തായിരുന്നെന്ന് പോലും ആര്‍ക്കും അറിയില്ലായിരുന്നെന്നും ഇതെല്ലാം രാഷ്ട്രീയ ലക്ഷ്യമാണെന്നും എന്‍പിസി നേതാവ് ശരദ് പവാര്‍ പ്രതികരിച്ചു.
Read Also :
ഉദ്ധവ് താക്കറെയുടെ ഭാര്യയുടെ സഹോദരനാണ് ശ്രീധര്‍ മാധവ്. ശ്രീധറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ശ്രീ സായിബാബ ഗൃഹനിര്‍മിതി പ്രൈവറ്റ് ലിമിറ്റഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണം നടക്കുന്ന പുഷ്പക് ബുള്ളിയന്‍ എന്ന കമ്പനിയില്‍ നിന്നുള്ള ഫണ്ട് സായിബാബ ഗൃഹനിര്‍മിതി പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രോജക്ടുകളില്‍ നിക്ഷേപിച്ചതായാണ് കേന്ദ്ര ഏജന്‍സി ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 4 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നവാബ് മാലിക്.
Story Highlights: Money laundering case, Uddhav Thackeray
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here