പാകിസ്താനിൽ ഇമ്രാൻ ഖാൻ തെറിക്കുമോ? ഭാവിയറിയാൻ തിങ്കളാഴ്ച്ച വരെ കാക്കണം

പാകിസ്താനിൽ ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം തിങ്കളാഴ്ച്ച പരിഗണിക്കും. ഇന്ന് പാക് പാർലമെന്റ് ചേർന്നിരുന്നുവെങ്കിലും ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പിരിയുകയായിരുന്നു. അടുത്ത തിങ്കളാഴ്ച വരെ അസംബ്ലി നിർത്തിവയ്ക്കുകയാണെന്നാണ് സ്പീക്കർ അറിയിച്ചത്. അസംബ്ലി അംഗത്തിന്‍റെ മരണത്തെ തുടർന്നാണ് അനുശോചനം അറിയിച്ച് സഭ നിർത്തിവച്ചത്. രാജ്യത്തെ സാമ്പത്തികമായി തകർത്തു എന്നതാണ് ഇമ്രാൻ ഖാനെതിരായ പ്രധാന ആരോപണം.
അതേസമയം കൂറു മാറിയ അംഗങ്ങളെ അയോഗ്യരാക്കണമെന്ന ഇമ്രാൻ ഖാന്‍റെ ഹർജിയിൽ സുപ്രിംകോടതി അഞ്ചംഗ ബെഞ്ച് ഇന്ന് വാദം കേൾക്കും. കൂറുമാറിയ അംഗങ്ങൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നാണ് ഇമ്രാൻ ഖാന്‍റെ പ്രധാന ആവശ്യം. വഞ്ചകരുടെ സമ്മർദത്തിന് വഴങ്ങി രാജി വയ്ക്കില്ലെന്നാണ് ഇമ്രാൻ ഖാന്റെ പ്രഖ്യാപനം. പ്രതിപക്ഷത്തിന്‍റെ വാദങ്ങളെ അദ്ദേഹം പൂർണമായും തള്ളിക്കളയുകയും ചെയ്യുന്നുണ്ട്.
Read Also : പാകിസ്താനിൽ ആയുധ സംഭരണശാലയില്‍ സ്ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു
100 അംഗങ്ങൾ ഒപ്പിട്ടാണ് മാർച്ച് 8ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. പ്രമേയം വോട്ടെടുപ്പിലേക്ക് നീങ്ങിയാൽ 172 വോട്ടാണ് ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത്. പ്രതിപക്ഷത്തിന് 162 സീറ്റുണ്ട്. ഇമ്രാൻ ഖാന്‍റെ സ്വന്തം പാർട്ടിയായ തെഹ്‍രീകെ ഇൻസാഫിലെ 24 അംഗങ്ങൾ പ്രതിപക്ഷത്തിന് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ്.
ബലൂചിസ്ഥാൻ അവാമി പാർട്ടി, മുത്തഹിദ ക്വാമി മൂവ്മെന്‍റ് പാകിസ്താൻ, പാകിസ്താൻ മുസ്‍ലിം ലീഗ് ക്യു എന്നീ പാർട്ടികൾ കൂറുമാറി പ്രതിപക്ഷവുമായി സഹകരിക്കാൻ തയ്യാറായിട്ടുണ്ട്. ഭരണമുന്നണിയിലെ മൂന്ന് പാർട്ടികളും കൂറുമാറിയതാണ് ഇമ്രാൻ ഖാന് വലിയ തിരിച്ചടിയാവുന്നത്.
Story Highlights: no-confidence motion against Imran Khan will be considered on Monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here