ഇനി ഡിസംബറിൽ കാണാം; 27ആമത് ചലച്ചിത്ര മേള ഇക്കൊല്ലം തന്നെ
27ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഇക്കൊല്ലം തന്നെ നടക്കും. ഈ വർഷം ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്താണ് മേള നടക്കുക. ഐഎഫ്എഫ്കെയുടെ ഇൻസ്റ്റഗ്രാം ഹാൻഡിൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാധാരണയായി എല്ലാ വർഷവും ഡിസംബർ രണ്ടാം ആഴ്ചയാണ് ഐഎഫ്എഫ്കെ നടക്കാറുണ്ടായിരുന്നത്. എന്നാൽ, കൊവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ മേള ഈ വർഷം മാർച്ചിലേക്ക് മാറ്റുകയായിരുന്നു. (iffk december chalachitra academy)
ഈ മാസം 18 മുതൽ 25 വരെയാണ് 26ആമത് ചലച്ചിത്ര മേള നടന്നത്. ഡെലിഗേറ്റുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ ഒട്ടേറെ മികച്ച ചിത്രങ്ങളും പ്രദർശിപ്പിക്കപ്പെട്ടു. ഉദ്ഘാടന ചടങ്ങിൽ നടി ഭാവനയും സംവിധായകനും നടനുമായ അനുരാഗ് കശ്യപും പ്രത്യേക അതിഥികളായപ്പോൾ സമാപന ചടങ്ങിൽ നടൻ നവാസുദ്ദീൻ സിദ്ധിഖി പ്രത്യേക അതിഥിയായി എത്തി.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ സമഗ്ര കവറേജിനുള്ള ദൃശ്യമാധ്യമ പുരസ്‌കാരം ട്വന്റിഫോറിന് ലഭിച്ചു. സ്‌പെഷ്യല്‍ ജൂറി പരാമര്‍ശത്തിന് ട്വന്റിഫോര്‍ ചീഫ് റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദ് അര്‍ഹനായി.
പ്രേക്ഷകപ്രീതി ഉൾപ്പടെ മൂന്ന് പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ നേടി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, രാജ്യാന്തര മത്സര വിഭാഗത്തിൽ ജൂറി പുരസ്‌ക്കാരം എന്നിവയാണ് കൂഴങ്കൽ നേടിയത്.
മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം നേടി. രാജ്യാന്തര മല്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിനു കമീലാ കംസ് ഔട്ട് റ്റു നെറ്റിലെ അഭിനേത്രി നീന ഡിയംബ്രൗസ്കി അർഹയായി. ഇസ്രയേൽ ചിത്രം ലെറ്റ് ഇറ്റ് മി മോർണിംഗും ജൂറിയുടെ പ്രത്യേക പരാമർശം നേടി.
നിഷിദ്ധോ ആണ് ഏറ്റവും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച പുതുമുഖ സംവിധായകനുള്ള കെ ആര്‍ മോഹനന്‍ അവാര്‍ഡ് പ്രഭാഷ്, കൃഷ്ണാനന്ദ് എന്നിവര്‍ പങ്കിട്ടു. നെറ്റ് പാക്ക് മികച്ച ഏഷ്യന്‍ ചിത്രമായി പെബിള്‍സ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രം ആവാസവ്യൂഹവുമാണ്. ആവാസവ്യൂഹത്തിന് മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും നേടാനായി. സംവിധായക ഐനസ് ബാറിനോവോയാണ് ഇത്തവണ രജത ചകോരത്തിന് അര്‍ഹയായത്.
Story Highlights: 27th iffk december chalachitra academy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here