റഷ്യ ജനാധിപത്യത്തിൻ്റെ കഴുത്തുഞെരിക്കുന്നു; ജോ ബൈഡൻ

യുക്രൈനിൽ ആക്രമണം ശക്തമാക്കുന്ന റഷ്യക്കെതിരെ വിമർശനവുമായി ജോ ബൈഡൻ. റഷ്യ ജനാധിപത്യത്തിൻറെ കഴുത്തുഞെരിക്കുകയാണ്. നുണകൾ കൊണ്ട് യുദ്ധത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് വ്ലാഡിമിർ പുടിൻ നടത്തുന്നതെന്നും യുഎസ് പ്രസിഡൻറ് ആരോപിച്ചു.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ് സെലെൻസ്കി. അദ്ദേഹം ഒരു ജൂതനും നാസികളുടെ കൂട്ടക്കൊലയിൽ കുടുംബം നഷ്ടപ്പെട്ട വ്യക്തിയുമാണ്. പുടിൻ സ്വേച്ഛാധിപതികളെ പോലെ പെരുമാറുകയും തൻ്റെ വിശ്വാസം ശരിയെന്ന്കരുതുകയും ചെയ്യുന്നു. എന്നാൽ എക്കാലവും അധികാരത്തിൽ തുടരാൻ കഴിയില്ലെന്ന് ഓർക്കണമെന്നും ബൈഡൻ പറഞ്ഞു.
നാറ്റോ സഖ്യത്തെ കുറിച്ചുള്ള പ്രസ്താവനയിൽ ബൈഡൻ പുടിനെ വിമർശിച്ചു. റഷ്യയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സാമ്രാജ്യത്വ പദ്ധതിയായി നാറ്റോ വിപുലീകരണത്തെ ചിത്രീകരിക്കാൻ പുടിൻ ആഗ്രഹിക്കുന്നു. എന്നാൽ ഇതുവെറും നുണയാണ്. നാറ്റോ പ്രതിരോധ സഖ്യമാണെന്നും റഷ്യയുടെ നാശത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതൽ സ്ഥാപിതമായ നിയമങ്ങളെ വെല്ലുവിളിക്കുകയാണ് റഷ്യ ചെയ്യുന്നത്. അന്താരാഷ്‌ട്ര നിയമാധിഷ്‌ഠിത ഉത്തരവ് നിലവിൽ വരുന്നതിന് മുമ്പ് യൂറോപ്പിനെ തകർത്ത യുദ്ധമുറ പുറത്തെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ആ അവസ്ഥയിലേക്ക് മടങ്ങി പോകാനാവില്ലെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയെ സമ്മർദ്ദത്തിലാക്കാൻ കൂടുതൽ ഉപരോധങ്ങളെക്കുറിച്ചും മറ്റ് സാമ്പത്തിക നടപടികളെക്കുറിച്ചും ബൈഡൻ സംസാരിച്ചു.
Story Highlights: biden says russia has strangled democracy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here