സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വി.ഐ.പി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

വധഗൂഢാലോചനാ കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്ത് ആറാം പ്രതിയാണെന്നും സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വി.ഐ.പി ശരത് തന്നെയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായതിന് ശേഷം അറസ്റ്റുണ്ടാകുമെന്ന് എസ്.പി മോഹനചന്ദ്രൻ പറഞ്ഞു. കോടതിയിൽ ഇന്ന് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും പ്രാഥമിക വാദമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദീലീപിന് കൈമാറുമ്പോഴും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ആലോചന നടത്തിയപ്പോഴും ശരത്ത് വീട്ടിലുണ്ട് എന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകൾ കൈയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അതേസമയം, കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also :കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ്; വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ
തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പൊലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.
കേസിൽ നാളെയും വാദം തുടരും. വധഗൂഢാലോചന കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും ഹൈക്കോടതി ചോദിച്ചു. അങ്ങനെയെങ്കിൽ വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഇന്ന് നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു.
അതേസമയം ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ പറഞ്ഞു.
Story Highlights: Dileep’s friend Sarath is the sixth accused in the murder conspiracy case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here