പുതിയ മദ്യനയം പുനപരിശോധിക്കണം; പൂട്ടിയ ഷാപ്പുകള്‍ തുറക്കണമെന്ന് എഐടിയുസി

സര്‍ക്കാരിന്റെ പുതിയ മദ്യനയം പുനപരിശോധിക്കണമെന്ന് എഐടിയുസി. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും പൂട്ടിയ ഷാപ്പുകള്‍ തുറക്കണമെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഷാപ്പുകളുടെ ദൂരപരിധി എടുത്തുകളയണം. വിദേശമദ്യ ഷോപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും ഇടത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് പുതിയ നയമെന്നും കെ പി രാജേന്ദ്രന്‍ വിമര്‍ശിച്ചു.(AITUC against liquor policy)
‘സംസ്ഥാനത്ത് അടച്ചുപൂട്ടിയ 2500ഓളം കള്ള് ഷാപ്പുകള്‍ തുറക്കണം. ജനങ്ങളെ മദ്യത്തിന്റെ ആസക്തിയില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന നയത്തിന് ഒട്ടും ചേര്‍ന്നതല്ല’. എഐടിയുസി പ്രതികരിച്ചു. മദ്യനയം പുനപരിശോധിക്കണമെന്ന എഐടിയുസി നിലപാടിനെ ബിനോയ് വിശ്വം എംപിയും പിന്തുണച്ചു.
അതേസമയം കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മദ്യനയത്തിനെതിരെ യാതൊരു കൂടിയാലോചനകളും ചര്‍ച്ചകളും നടന്നിട്ടില്ല. കഴിഞ്ഞ പ്രാവശ്യം അഴിമതി ആരോപണത്തിന്റെ പേരില്‍ തഴയപ്പെട്ട ബ്രൂവെറികളും ഡിസ്റ്റലറികളും പുതിയ കുപ്പായമിട്ട് തുറക്കാനുള്ള ശ്രമമാണ്. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് സര്‍ക്കാരിനെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
Read Also : എല്‍ഡിഎഫ് വന്നു, എല്ലാം ശരിയായി; മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
സംസ്ഥാനത്ത് കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് ലഹരി കുറഞ്ഞ മദ്യവും വൈനുമാണ് ഉത്പാദിപ്പിക്കുക. കപ്പയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനാകുമോ എന്നത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തും. കേരളത്തില്‍ നിലവിലുള്ള വൈനറികളില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യസംരംഭകര്‍ക്കും ലൈസന്‍സ് അനുവദിക്കും.
ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ തുടങ്ങാന്‍ ഇപ്പോള്‍ ഉദേശിക്കുന്നില്ല, എന്നാല്‍ കമ്പനികളുടെ സൗകര്യപ്രദമായ സമയം കണക്കിലെടുത്ത് റസ്റ്റോറന്റുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഇവിടെ വീര്യം കുറഞ്ഞ മദ്യം എത്തിക്കും.മദ്യ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കില്ല. വലിയ ക്യൂ പ്രത്യക്ഷപ്പെടുന്ന ഇടങ്ങളിലും, ലഭ്യത കുറവുള്ള ഇടങ്ങളിലും മാത്രം ആധുനിക മദ്യഷോപ്പുകള്‍ ആരംഭിക്കാനാണ് തീരുമാനമെന്നും എക്‌സൈസ് മന്ത്രി അറിയിച്ചു.
Story Highlights: AITUC against liquor policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here