അതിർത്തി തർക്കത്തിൽ പരിഹാരം? പ്രധാനമന്ത്രിക്ക് നേപ്പാളിലേക്ക് ക്ഷണം
പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തി പ്രശ്‌നം ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്കുശേഷം ദ്യൂബ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാൻ ഉഭയകക്ഷി സംവിധാനം സ്ഥാപിക്കണമെന്ന് നേപ്പാൾ പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ദ്യൂബ ഇന്ത്യയിലെത്തിയത്.
ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയില്‍ നിരവധി ധാരണാപത്രങ്ങളിലും ഒപ്പിട്ടു. ഇന്ത്യ-നേപ്പാള്‍ ട്രെയിന്‍ സര്‍വീസിന്റെയും നേപ്പാളിലെ റുപെ പണമിടപാട് സംവിധാനത്തിന്റെയും ഉദ്ഘാടനം നരേന്ദ്ര മോദിയും ഷേര്‍ ബഹാദുര്‍ ദ്യൂബയും ചേര്‍ന്നു നിര്‍വഹിച്ചു. ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ നേപ്പാളില്‍ നിര്‍മിച്ച വൈദ്യുതലൈനിന്റെയും സബ്‌സ്‌റ്റേഷന്റെയും ഉദ്ഘാടനം ഇരുവരും നടത്തി.
കൊറോണ കാലത്ത് ഇന്ത്യ നൽകിയ സഹായത്തിന് നേപ്പാൾ പ്രധാനമന്ത്രി നന്ദി അറിയിച്ചു. റെയില്‍വേ, ഊര്‍ജം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും കരാറുകള്‍ ഒപ്പുവച്ചു. ഇന്ത്യയുമായുള്ള നേപ്പാളിന്റെ ബന്ധം ഏറെ പ്രധാന്യമുള്ളതാണെന്ന് ദ്യൂബ പറഞ്ഞു. ഒപ്പം ഇന്ത്യൻ പ്രധാനമന്ത്രിയെ നേപ്പാളിലേക്ക് ക്ഷണിക്കുകയും ചെയ്തു. നേപ്പാൾ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ സന്ദർശനമാണിതെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.
ബിഹാറിലെ ജയനഗറില്‍ നിന്നു നേപ്പാളിലെ കുര്‍ത്തയിലേക്കുള്ള 34.5 കിലോമീറ്റര്‍ പാതയിലാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. പദ്ധതിക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം 784 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ നേപ്പാളിലെ കുര്‍ത്തയില്‍നിന്നു ബിജാല്‍പുരയിലേക്കും മൂന്നാം ഘട്ടത്തില്‍ ബിജാല്‍പുരയില്‍ നിന്നു ബര്‍ദിബാസിലേക്കും പാത നീട്ടും.
Story Highlights: narendra modi invited to nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here