ആര്യന്‍ഖാന്‍ കേസ്: എന്‍സിബിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷി മരണപ്പെട്ടു

ആര്യന്‍ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ എന്‍സിബിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷി പ്രഭാകര്‍ സെയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അഭിഭാഷകന്‍ അറിയിച്ചു. മരണത്തില്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
ആര്യന്‍ഖാന്‍ പ്രതിയായ ആഡംബരകപ്പലിലെ ലഹരിമരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപിച്ച സാക്ഷിയാണ് പ്രഭാകര്‍. കേസിലെ വിവാദ സാക്ഷിയായ കിരണ്‍ ഗോസാവിയുടെ അംഗരക്ഷകനായിരുന്നു. കിരണ്‍ ഗോസാവിയും കേസ് അന്വേഷിച്ച എന്‍സിബി സോണ്‍ല്‍ ഡയറക്ടര്‍ സമീ വാങ്കടെയും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇതെല്ലാമെന്ന് അദ്ദേഹം ആരോപിച്ചു. ഷാരൂഖ് ഖാനില്‍ നിന്നും ഭീഷണിപ്പെടുത്തി 18 കോടി തട്ടിയെടുക്കാനായിരുന്നു പദ്ധതിയെന്നും തന്നെക്കൊണ്ട് വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് വാങ്ങി സാക്ഷിയാക്കിയതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്‍സിബി കസ്റ്റഡിയിലുള്ള ആര്യന്‍ ഖാനെകൊണ്ട് കിരണ്‍ ഗോസാവി ഫോണില്‍ സംസാരിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വിട്ടു. പ്രഭാകറിന് പിന്നാലെ മറ്റ് ചില സാക്ഷികളും ഇതുപോലെ കൂറ് മാറിയിരുന്നു. തട്ടിപ്പ് കേസില്‍ ലുക്കൗട്ട് നോട്ടീസ് നിലവിലുണ്ടായിരുന്ന കിരണ്‍ ഗോസാവി പൊലീസ് പിടിയിലായി.
കേസ് എന്‍സിബി സമീറില്‍ നിന്ന് മാറ്റി പുതിയ സംഘത്തെ ഏല്‍പിച്ചു. പൊലീസ് പ്രഭാകറിന് സുരക്ഷ നല്‍കി. കുറ്റപത്രം സമര്‍പ്പിക്കാന്‍ 60 ദിവസം കൂടി കോടതി നീട്ടി നല്‍കി രണ്ട് ദിനം കഴിയും മുന്‍പാണ് പ്രഭാകറിന്റെ മരണം. വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായെന്നും അസ്വാഭാവികത ഇല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നു.
Story Highlights: Aryan Khan drugs case: NCB witness Prabhakar Sail dies of heart attack at 36
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here