ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ല; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മോഫിയ പർവീന്റെ പിതാവ് 24നോട്

ആലുവയിലെ നിയമവിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യാ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മോഫിയയുടെ പിതാവ് ദിൽഷാദ്. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല. ഒന്നാം പ്രതിയുടെ ജ്യേഷ്ഠനും സഹോദരീഭർത്താവും ഇപ്പോഴും പുറത്താണ്. അവർക്കെതിരെ തെളിവുകൾ കുറവാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മോഫിയയുടെ കുടുംബം ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്.
“ഞങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചത് ഒന്നാം പ്രതിയാണ്. സഹോദരീ ഭർത്താവ് എന്നെ തുടർച്ചയായി വിളിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തെളിവുണ്ട്. സിബിഐ അന്വേഷണത്തിനായി ഗവർണർക്ക് നിവേദനം നൽകിയപ്പോൾ മുഖ്യമന്ത്രിയുമായി സംസാരിക്കാം എന്ന് പറഞ്ഞു.”- ദിൽഷാദ് 24നോട് പ്രതികരിച്ചു.
നവംബർ 24 ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിനെ (21) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. സംഭവത്തിന് 8 മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.
Story Highlights: mofiya parveen crime branch cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here