ഭക്ഷണത്തിന് അമിതവില ഈടാക്കുന്ന കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ നടപടിയെടുക്കാൻ നിയമമില്ലെന്ന് കളക്ടർ

അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിയിൽ കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ നടപടിയെടുക്കാനാവില്ലെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. ഇക്കാര്യത്തിൽ കൃത്യമായ നിയമമില്ലാത്തതിനാലാണ് നടപടിയെടുക്കാൻ കഴിയാത്തതെന്ന കാര്യം വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ പരാതി അന്വേഷിച്ച് ജില്ലാ സപ്ലൈ ഓഫിസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് മന്ത്രിയുടെ ഓൺലൈൻ യോഗത്തിലും വിലക്കയറ്റം ഉൽപ്പടെയുള്ള വിഷയങ്ങൾ ചർച്ചയായി.
Read Also : അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ; അമിതവിലയ്‌ക്കെതിരെ പരാതി നൽകി പി.പി ചിത്തരഞ്ജൻ എംഎൽഎ
ആലപ്പുഴ മണ്ഡലത്തിലെ പല ഹോട്ടലുകളിലും ഭക്ഷണത്തിന് അമിതവിലയാണ് ഈടാക്കുന്നതെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നുമായിരുന്നു ചിത്തരഞ്ജൻ ആവശ്യപ്പെട്ടത്. കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ വളരെ കനം കുറഞ്ഞ അഞ്ച് അപ്പത്തിനും, രണ്ട് മുട്ടക്കറിക്കുമായി 184 രൂപയാണ് എംഎൽഎയിൽ നിന്ന് ഈടാക്കിയത്. ഒരു അപ്പത്തിന് 15 രൂപയാണ് ഈടാക്കിയത്. ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ ഈടാക്കി.
താൻ കയറിയത് ഒരു സ്റ്റാർ ഹോട്ടൽ ആയിരുന്നില്ലെന്നും, എ.സി ഹോട്ടൽ എന്ന് പറഞ്ഞിരുന്നുവെങ്കിലും എ.സി ഉണ്ടായിരുന്നില്ലെന്നും എംഎൽഎ ആരോപിക്കുന്നു. ഹോട്ടലിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംഎൽഎയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കു നിർദേശം നൽകിയതായി കളക്ടർ ഡോ. രേണു രാജ് നേരത്തേ അറിയിച്ചിരുന്നു.
Story Highlights: no law to take action against a hotel that overcharges for food
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here