ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: സീതാറാം യെച്ചൂരി

ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് അനിവാര്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ വെല്ലുവിളി നേരിടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയായെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യവിഭ ശേഷി വിനിയോഗത്തില്‍ കേരളത്തിന്റെ സംഭാവനകളെ യെച്ചൂരി പ്രശംസിച്ചു.
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കി. റഷ്യയും അമേരിക്കയും തമ്മിലുള്ള ശത്രുതയ്ക്ക് ഇരയായത് യുക്രൈനാണ്. അമേരിക്കന്‍ സാമ്രാജ്യത്വം ചൈനയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും യെച്ചൂരി വിമര്‍ശിച്ചു.
ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണമെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യ യുഎസിന് വിധേയപ്പെട്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അമേരിക്കന്‍ വിധേയത്വം കൊണ്ടാണ് യുക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്ക്ക് നിലപാടെടുക്കാന്‍ കഴിയാത്തതെന്നും യെച്ചൂരി വിമര്‍ശിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളം വലിയ തിരിച്ചടിയാണ് നല്‍കിയത്. മതേതരത്വ നിലപാടുകളില്‍ ഇടതുപാര്‍ട്ടികള്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും യെച്ചൂരി പറഞ്ഞു.
Story Highlights: sitaram yechury inagurated cpim party congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here