ഒരിക്കൽ പാകിസ്താനിൽ നിന്ന് നാട് കടത്തപ്പെട്ടു; ഇന്ന് പ്രധാനമന്ത്രി കസേരയിലും; ഷഹബാസ് ഷരീഫിന്റെ സംഭവബഹുല ജീവിതകഥ

അർധരാത്രിയിലെ നാടകീയതകൾക്കൊടവിൽ ഇമ്രാൻ ഖാൻ പുറത്താക്കപ്പെട്ടതോടെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയാണ് ഷഹബാസ് ഷരീഫ്. 174 വോട്ടുകൾക്ക് ഇമ്രാൻ ഖാനെതിരായ അവിശ്വാസം പാസായപ്പോൾ ഷഹബാസിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. വർഷങ്ങൾക്ക് മുൻപ് നാടു കടത്തപ്പെട്ട അതേ രാജ്യത്ത് തന്നെ മടങ്ങിയെത്തി അവിടുത്തെ സർവാധിപനാകുന്നു എന്ന മധുര പ്രതികാരം കൂടിയാകും അത്. ( shahbaz sharif profile )
1951 സെപ്തംബർ 23ന് ലാഹോറിലെ കശ്മീരി കുടുംബത്തിലാണ് ഷഹബാസ് ഷരീഫ് ജനിച്ചത്. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനാണ് ഷഹബാസ്. അബ്ബാസ് ഷരീഫ് എന്ന മറ്റൊരു സഹോദരനുമുണ്ട് ഇവർക്ക്. വ്യവസായിയായ ഷഹബാസിന് 336.9 മില്യൺ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തെഫാഖ് ഗ്രൂപ്പിന്റെ ഉടമയാണ് ഷഹബാസ്.
ഇസ്ലാമി ജംഹൂരി ഇത്തെഹാജ് സ്ഥാനാർത്ഥിയായി 1988 ലെ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ പ്രൊവിൻഷ്യൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഷഹബാസിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അന്ന് 22,372 വോട്ടുകൾ നേടി പാകിസ്താൻ പീപ്പിൾസ് പാർട്ടിയിലെ എതിർ സ്ഥാനാർത്ഥിയെ തറ പറ്റിച്ചു. 1990 ൽ ആദ്യമായി പാക് നാഷ്ണൽ അസംബ്ലിയിൽ അംഗമായി. 1997 ൽ പഞ്ചാബ് മുഖ്യമന്ത്രിയായിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിൽ ഊന്നൽ നൽകിക്കൊണ്ടുള്ള ഷഹബാസ് ഷരീഫിന്റെ പ്രവർത്തനം അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തു.
പട്ടാള അട്ടിമറി, പിന്നീട് നാട് കടത്തൽ
1999 ലെ പട്ടാള അട്ടിമറിയാണ് ഷഹബാസ് ഷരീഫിന്റെ ജീവിതം മാറ്റി മറിച്ചത്. ജനറൽ പർവേസ് മുഷ്‌റഫിന്റെ നേതൃത്വത്തിൽ പട്ടാളം പാക് ഭരണം ഏറ്റെടുക്കുകയും ഷഹബാസ് ഉൾപ്പെടെയുള്ളവരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് കുറച്ച് നാൾ ജയിലിലായിരുന്ന ഷഹബാസ് ഷരീഫിനെ കുടുംബത്തോടൊപ്പം പട്ടാള ഭരണകൂടം നാടുകടത്തി.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
1999 ൽ സബ്‌സാസർ പൊലീസ് ഷഹബാസിനെതിരെ കൊലപാതകത്തിന് കേസെടുത്തിരുന്നു. സൈദുദ്ദീൻ എന്ന വ്യക്തിയാണ് ഷഹബാസ് മുഖ്യമന്ത്രിയായിരിക്കെ തന്റെ മകനെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. 2003 ൽ ആന്റി ടെററിസം കോടതി ഷഹബാസിനെ സമൻസ് അയച്ചു. എന്നാൽ ഹാജരാകാൻ അന്ന് സാധിച്ചില്ല. തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2004 ൽ ഷഹബാസ് കോടതിയിൽ ഹാജരാകുന്നതിനായി പാകിസ്താനിലേക്ക് വരാൻ ശ്രമിച്ചുവെങ്കിലും നിരബന്ധപൂർവം സൗദിയിലേക്ക് തന്നെ നാടുകടത്തുകയായിരുന്നു.
പിറന്ന മണ്ണിലേക്ക് മടക്കം…
2007 ലാണ് പാകിസ്താനിലേക്ക് ഷഹബാസ് ഷരീഫ് തിരികെയെത്തുന്നത്. പനാമ പേപ്പറുമായി ബന്ധപ്പെട്ട് സഹോദരൻ നവാസ് ഷരീഫ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് 2017 ൽ പുറത്താക്കപ്പെട്ടപ്പോൾ അടുത്ത പ്രധാനമന്ത്രിയായി ഷഹബാസിന്റെ പേര് ഉയർന്ന് കേട്ടിരുന്നു.
Story Highlights: shahbaz sharif profile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here