ചൈനയിൽ കൊവിഡ് ബാധ ഉയരുന്നു; ഷാങ്‌ഹായിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 27,000 കേസുകൾ

ചൈനയിൽ കൊവിഡ് ബാധ ഗണ്യമായി ഉയരുന്നു. ഷാങ്‌ഹായിയിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 27,000 കേസുകളാണ്. ഷാങ്‌ഹായിയിൽ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഏറെക്കുറെ കൊവിഡ് നിർമാർജനം ചെയ്തതിനു ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും കേസുകൾ ഉയരാൻ തുടങ്ങിയത്.
ഷാങ്ഹായ് നഗരം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ജനങ്ങൾ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്‌ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കടുത്ത നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങൾ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീടുകളുടെയും ഫ്‌ളാറ്റുകളുടെയും ബാൽകണികളിൽ ഇറങ്ങിനിന്ന് ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും ബഹളംവെക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കടുത്ത നിരീക്ഷണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ ദമ്പതിമാർ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിർദേശങ്ങളും നൽകുന്നുണ്ട്.
Story Highlights: shanghai covid cases update china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here