ഇരുകൊലപാതകങ്ങളും ആസൂത്രിതം; ജനരോഷം പൊലീസിനെതിരെ തിരിച്ചുവിടാന്‍ ശ്രമമെന്ന് കോടിയേരി

ഇന്നലെ പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായ ആക്രമണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിനെതിരായ വലിയ ജനരോഷമുണ്ടായപ്പോള്‍ അത് പൊലീസിനെതിരെ തിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നത്. രണ്ട് കൊലപാതകങ്ങളും ആസൂത്രിതമായി നടപ്പാക്കിയതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
‘അത്യന്തം പ്രകോപനമായ സംഭവങ്ങള്‍ സൃഷ്ടിക്കുക. ശേഷം ഭീഷണിയുണ്ടെന്ന് ഉറപ്പുവരുത്തുകയും കലാപത്തിന് ആഹ്വാനം നടത്തുകയും ചെയ്യുക. ഇതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇന്നലെ നടന്ന സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഇന്ന് പാലക്കാട് നടന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം. എന്നിട്ട് പൊലീസിന്റെ വീഴ്ചയെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ജനങ്ങള്‍ ആക്രമണങ്ങള്‍ക്കെതിരായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സമാധാനം സ്ഥാപിക്കാന്‍ മുന്‍ഗണന നല്‍കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Read Also : ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക്; കൂടുതല്‍ പൊലീസിനെ വിന്യസിക്കും
‘ആക്രമണങ്ങള്‍ക്കെതിരെ ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഇത്തരം അക്രമകാരികളെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും. ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കൊലപാതകം നടത്തിയവരെയും കണ്ടെത്തണം. ആക്രമണങ്ങള്‍ നടത്തുന്നവര്‍ തന്നെയാണ് പൊലീസിനെ വിമര്‍ശിക്കുന്നത്. പെട്ടന്നുള്ള പ്രകോപനത്തിലല്ല, ആ കൊലപാതകങ്ങളുണ്ടായത്. രണ്ട് കൂട്ടരും ആസൂത്രിതമായി നടത്തിയതല്ലേ. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ പൊലീസിന് പരിമിതിയുണ്ട്. ആ പരിമിതിയുടെ മറവിലാണ് ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത്’. കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം പാലക്കാട്ടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി പ്രകോപനമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരെയും നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
Story Highlights: kodiyeri balakrishnan about palakkad murders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here