Advertisement

കെ.എസ്.ആർ.ടിസിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകാനുള്ള ഉത്തരവിനെതിരെ എണ്ണ കമ്പനികൾ

April 18, 2022
0 minutes Read
ksrtc diesel oil companies approach hc

കെ.എസ്.ആർ.ടിസിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ എണ്ണ കമ്പനികൾ. സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ബി.പി.സി. എൽ ഡിവിഷൻ ബഞ്ച് മുൻപാകെ അപ്പീൽ നൽകി.

കെഎസ്ആർടിസിക്ക് മാർക്കറ്റ് വിലയിൽ ഡീസൽ നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിടുന്നത് ബുധനാഴ്ചയാണ്. ഇതോടെ റീട്ടെയ്ൽ വിലയിൽ ഇനി കെഎസ്ആർടിസിക്ക് ഇന്ധനം ലഭിക്കും. പ്രഥമദൃഷ്ട്യാ വിലനിർണയത്തിൽ അപാകതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബൾക്ക് യൂസർ എന്ന പേരിലാണ് കമ്പനികൾ കൂടിയ വില ഈടാക്കിയിരുന്നത്. വൻകിട ഉപയോക്താവ് എന്ന നിലയിൽ കെഎസ്ആർടിസിയിൽനിന്ന് ഈടാക്കുന്ന ഡീസൽ വില വളരെ കൂടുതലാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്. ഉത്തരവ് താത്കാലികമാണെന്നും ഹർജിയിലെ തീർപ്പിന് വിധേയമാകുമെന്നും കോടതി വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ ഹർജിയിലായിരുന്നു നടപടി. ലാഭകരമല്ലാത്ത റൂട്ടിൽപോലും പൊതുജനങ്ങൾക്കു യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്ആർടിസിക്ക് സ്വകാര്യ വാഹനങ്ങൾക്കു നൽകുന്നതിന്റെ ഇരട്ടി നിരക്കിൽ ഇന്ധനം നൽകുന്നത് നീതീകരിക്കാനാകില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് 4 ലക്ഷം ലീറ്റർ ഡീസൽ ആണ് പ്രതിദിന ഉപയോഗം. ഇതിനാൽ ബൾക്ക് കൺസ്യൂമറായാണ് കെഎസ്ആർടിസിയെ പെട്രോളിയം കോർപ്പറേഷനുകൾ പരിഗണിക്കുന്നത്. ഓയിൽ കമ്പനികളിൽനിന്ന് നേരിട്ട് ബൾക്ക് പർച്ചേസ് വിഭാഗത്തിലാണ് ഇന്ധനം വാങ്ങിയിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഇരട്ട വില സംവിധാനം നടപ്പാക്കിയതോടെ കൂടുതൽ ഇന്ധനം ആവശ്യമായ കുത്തക സ്ഥാപനങ്ങളുടെ പട്ടികയിലായി കെഎസ്ആർടിസി. നേരത്തേ വിപണി വിലയെക്കാൾ 1.90 രൂപ ലീറ്ററിനു കുറച്ചാണ് കെഎസ്ആർടിസിക്ക് ഡിസ്‌കൗണ്ട് നൽകിയിരുന്നത്. ബൾക്ക് പർച്ചേസിൽ മാറ്റം വന്നതോടെ 1 ലീറ്റർ ഡീസലിന് വിപണി വിലയേക്കാൾ 27 രൂപ അധികം നൽകണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top