കൊവിഡ് വ്യാപനം; ഹരിയാനയിലും മാസ്‌ക് തിരിച്ചുവരുന്നു
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഹരിയാന സർക്കാർ. ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ഝജ്ജർ തുടങ്ങി 4 ജില്ലകളിലാണ് നിയന്ത്രണം. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും മാസ്ക് നിർബന്ധമാണെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് അറിയിച്ചു.
ഏപ്രിൽ 2ന് സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ സർക്കാർ പൂർണമായി പിൻവലിച്ചിരുന്നു. മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കുന്നതും ഒഴിവാക്കി. നേരത്തെ മാസ്ക് നിർബന്ധമാക്കി യുപി സർക്കാരും ഉത്തരവിറക്കി. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലും ഡൽഹിയോട് ചേർന്നു കിടക്കുന്ന ആറ് നാഷണൽ ക്യാപ്പിറ്റൽ റീജിയൻ ജില്ലകളിലുമാണ് മാസ്ക് നിർബന്ധമാക്കിയത്. ഡൽഹിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് ഉയരുന്ന സാഹചര്യത്തിലാണ് മാസ്ക് പൊതുസ്ഥലങ്ങളിൽ വീണ്ടും നിർബന്ധമാക്കുന്നത്.
രാജ്യ തലസ്ഥാനത്തോട് ചേർന്നു കിടക്കുന്ന ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ്, ഹപൂർ, മീററ്റ്, ബുലൻഷഹർ, ബാഹ്പാട്ട് എന്നിവിടങ്ങളിലും ലക്നൗവിലും ഇനി മുതൽ പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമായും ധരിക്കണം. ഡൽഹിയിൽ കൊവിഡ് കൂടുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലും ഇതിന്റെ സ്വാധീനം ഉണ്ടായേക്കുമെന്ന് മുൻപ് തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Highlights: mask mandatory in haryana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here