ഡൽഹിയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; ഇന്ന് 1009 പുതിയ രോഗികൾ

രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1009 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെത്തേതിൽ നിന്ന് 60 ശതമാനം വർധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിലെ കൊവിഡ് കേസുകൾ ഉയരുന്നുണ്ട്.
കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. ആക്ടീവ് കേസുകളിൽ 3 ശതമാനം ആളുകൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. കൊവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കൊവിഡ് പരിശോധന വ്യാപകമാക്കാനും വാക്‌സിനേഷൻ കൂടുതൽ ശക്തിപ്പെടുത്താനും ദുരന്ത നിവാരണ അതോറിറ്റി ചേർന്ന യോഗത്തിൽ തീരുമാനമായി. സ്കൂളുകളിൽ ക്ലാസുകൾ തുടരും. പൊതുപരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയില്ല. എന്നാൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന എല്ലാ പരിപാടികളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഡൽഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
രാജ്യത്തും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ചത് 2067 പേർക്കാണ്. ഇതോടെ സജീവ കേസുകളുടെ എണ്ണം 12,340 ആയി.
വർധിച്ചുവരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് ഡൽഹി, ഹരിയാന, മിസോറാം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദ്ദേശം നൽകി. വൈറസിന്റെ വ്യാപനം നിരീക്ഷിക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ആരോഗ്യ സെക്രട്ടറി നിർദേശിച്ചു.
24 മണിക്കൂറിനിടെ 1547ഓളം പേരാണ് കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4.25 ലക്ഷമായി ഉയർന്നു. 83.29 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടന്നത്. ഇന്നലെ മാത്രം 4.21 ലക്ഷം പേരുടെ സാമ്പിളുകൾ പരിശോധിച്ചു.
Story Highlights: new delhi covid cases rising
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here