ബിജോയ് വർഗീസ് ബ്ലാസ്റ്റേഴ്സിൽ തുടരും; കരാർ നീട്ടിയത് 2025 വരെ

മലയാളി പ്രതിരോധ താരം ബിജോയ് വർഗീസ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. 2025 വരെയാണ് താരം ക്ലബുമായി കരാർ നീട്ടിയിരിക്കുന്നത്. സന്ദേശ് ജിങ്കൻ അണിഞ്ഞിരുന്ന 21ആം നമ്പർ ജഴ്സിയാണ് ഇനി ബിജോയ് അണിയുക. സന്ദേശ് ജിങ്കൻ ബ്ലാസ്റ്റേഴ്സ് വിട്ടതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് ഈ നമ്പർ റിട്ടയർ ചെയ്തിരുന്നു. എന്നാൽ, റിട്ടയർ ചെയ്ത നമ്പർ ഇപ്പോൾ വീണ്ടും ബ്ലാസ്റ്റേഴ്സ് തിരിച്ചെടുത്തിരിക്കുകയാണ്. (bijoy varghese kerala blasters)
തിരുവനന്തപുരം സ്വദേശിയായ ബിജോയ് കോവളം എഫ്സി യൂത്ത് ടീമിലൂടെയാണ് പ്രൊഫഷണൽ ഫുട്ബോൾ ആരംഭിച്ചത്. 2018 ഇന്റർനാഷണൽ സ്‌കൂൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയ കേരള ടീമിന്റെ ഭാഗമായിരുന്ന താരം, ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും നേടി. യൂത്ത് ലീഗിൽ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ടീമിലും താരം കളിച്ചു. 2021ൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ റിസർവ് നിരയിൽ ഇടംപിടിച്ച ബിജോയ് കേരള പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തു. ഇത് താരത്തിനു സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി. 2021 ഡ്യൂറൻഡ് കപ്പിലായിരുന്നു സീനിയർ ടീമിനായുള്ള ബിജോയുടെ അരങ്ങേറ്റം. തുടർന്ന് ഐഎസ്എല്ലിൻ്റെ കഴിഞ്ഞ സീസണിൽ അഞ്ച് മത്സരങ്ങൾ കളിച്ചു.
Read Also : ‘തെറ്റ് പറ്റിപ്പോയി, നല്ലൊരു മനുഷ്യനാവാൻ ശ്രമിക്കും’; മാപ്പപേക്ഷയുമായി ജിങ്കൻ
ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പ്രിയപ്പെട്ട താരമായിരുന്ന സന്ദേശ് ജിങ്കൻ നിലവിൽ എടികെ മോഹൻ ബഗാൻ താരമാണ്. സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിനു ശേഷം താരം നടത്തിയ ഒരു പ്രസ്താവന വിവാദമായി. ‘ഇത്ര സമയം തങ്ങൾ കളിച്ചത് ഒരു പറ്റം സ്ത്രീകൾക്കെതിരെയാണ്’ എന്നായിരുന്നു ജിങ്കൻ്റെ പരാമർശം. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിവാദങ്ങൾക്കു പിന്നാലെ രണ്ട് ദിവസങ്ങൾ കൊണ്ട് അയ്യായിരത്തോളം ഫോളോവേഴ്സിനെയാണ് ഇൻസ്റ്റഗ്രാമിൽ ജിങ്കനു നഷ്ടമായത്. കേരള ബ്ലാസ്റ്റേഴ്സ് ക്ലബും താരത്തെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു. ഇതിനു പിന്നാലെ ജിങ്കൻ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്യുകയും ചെയ്തു. ക്ലബ് വിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു ജിങ്കൻ. അതുകൊണ്ട് താരത്തിൻ്റെ ഒരു കൂറ്റൻ ടിഫോ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ഗാലറിയിൽ ഉയർത്താറുണ്ടായിരുന്നു. എന്നാൽ, ഈ ടിഫോ പിന്നീട് ആരാധകർ കത്തിച്ചു.
Story Highlights: bijoy varghese extends contract kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here