ഹാർദ്ദിക്കിനു ഫിഫ്റ്റി; അവസാന ഓവറിൽ റസലിന് 4 വിക്കറ്റ്; കൊൽക്കത്തയ്ക്ക് 157 റൺസ് വിജയലക്ഷ്യം

ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 157 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടി. 67 റൺസെടുത്ത ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ ആണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായിആന്ദ്രേ റസൽ നാല് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തിക്ക് മൂന്ന് വിക്കറ്റുണ്ട്.
സ്കോർബോർഡിൽ 8 റൺസ് മാത്രമുള്ളപ്പോൾ തന്നെ ഗുജറാത്തിന് ശുഭ്മൻ ഗില്ലിനെ (7) നഷ്ടമായി. യുവതാരത്തെ ടിം സൗത്തിയുടെ പന്തിൽ സാം ബില്ലിങ്സ് പിടികൂടുകയായിരുന്നു. ഹാർദ്ദിക് പാണ്ഡ്യ ആണ് മൂന്നാം നമ്പറിൽ ക്രീസിലെത്തിയത്. പോസിറ്റീവായി ബാറ്റിംഗ് ആരംഭിച്ച താരം രണ്ടാം വിക്കറ്റിൽ വൃദ്ധിമാൻ സാഹയ്ക്കൊപ്പം ഇന്നിംഗ്സ് കെട്ടിപ്പടുത്തു. സാഹ ടൈമിങ് കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടിയപ്പോൾ ഹാർദ്ദിക് സ്കോറിംഗ് ചുമതല ഏറ്റെടുത്തു. 36 പന്തുകൾ ഹാർദ്ദിക് ഫിഫ്റ്റി തികച്ചു. 75 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ഈ സഖ്യം വേർപിരിഞ്ഞു. 25 റൺസെടുത്ത സാഹയെ വെങ്കടേഷ് അയ്യരുടെ കൈകളിലെത്തിച്ച ഉമേഷ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
നാലാം നമ്പറിൽ ക്രീസിലെത്തിയ ഡേവിഡ് മില്ലറും മികച്ച രീതിയിൽ ബാറ്റ് വീശി. ഹാർദ്ദിക്കിനൊപ്പം ചേർന്ന് 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷം മില്ലറും മടങ്ങി. 27 റൺസെടുത്ത താരം ശിവം മവിയുടെ പന്തിൽ ഉമേഷ് യാദവിനു പിടികൊടുത്താണ് പുറത്തായത്. ഏറെ വൈകാതെ ഹാർദ്ദിക്കും പുറത്തായി. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ടിം സൗത്തി താരത്തെ റിങ്കു സിംഗിൻ്റെ കൈകളിലെത്തിച്ചു. റാഷിദ് ഖാനെ (0) സൗത്തിയുടെ പന്തിൽ ഉമേഷ് കൈപ്പിടിയിലൊതുക്കി. ആന്ദ്രേ റസൽ എറിഞ്ഞ അവസാന ഓവറിലെ തുടർച്ചയായ രണ്ട് പന്തുകളിൽ അഭിനവ് മനോഹർ (2), ലോക്കി ഫെർഗൂസൻ എന്നിവർ റിങ്കു സിംഗിൻ്റെ കൈകളിൽ ഒതുങ്ങി. അഞ്ചാം പന്തിൽ രാഹുൽ തെവാട്ടിയയെയും (17) റിങ്കു സിംഗ് പിടികൂടി. അവസാന പന്തിൽ യാഷ് ദയാലിനെ (0) റസൽ തന്നെ പിടികൂടി. അവസാന ഓവറുകളിൽ തകർത്തെറിഞ്ഞ കൊൽക്കത്ത ഗുജറാത്തിനെ പിടിച്ചുകെട്ടുകയായിരുന്നു.
Story Highlights: gujarat titans score kolkata knight riders ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here