49 ആദിവാസി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സ്വപ്നഭവനങ്ങളിലേക്ക്
വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ തയ്യാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വകാര്യ വ്യക്തിയിൽ നിന്നും 1.44 കോടി രൂപയ്ക്കു സർക്കാർ വാങ്ങിയ 7 ഏക്കർ ഭൂമിയിലാണ് ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 കുടുംബങ്ങൾക്കായി വീടുകൾ നിർമ്മിച്ചിരിക്കുന്നത്.
Read Also : ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമിച്ചു; എച്ച്ആർഡിഎസിനെതിരെ കേസ്
റോഡുകളുടേയും കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളുടേയും നിർമ്മാണം പുരോഗമിക്കുകയാണ്. അവ പൂർത്തിയായ ഉടനെ വീടുകൾ കൈമാറും. രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നിവയടങ്ങുന്ന വീടൊന്നിന് 6 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. 2018ലെ പ്രളയത്തെ തുടർന്ന് നിരവധി കുടുംബങ്ങൾ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു.
അത്തരം ആശങ്കകളില്ലാതെ കഴിയാൻ സാധിക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ പാർപ്പിടം ആദിവാസി ജനതയ്ക്ക് നൽകുമെന്ന സർക്കാരിൻ്റെ ഉറപ്പു പാലിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതൽ ഊർജ്ജസ്വലതയോടെ ആ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി സർക്കാർ മുന്നോട്ടു പോകുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Story Highlights: new houses are ready for tribal families in Wayanad pinarayi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here