ഹേമചന്ദ്രൻ കൊലക്കേസ്; ‘കേസ് വഴിതിരിച്ച് വിടാൻ പ്രതികൾ ശ്രമിച്ചു; DNA പരിശോധന നടത്തും’; DCP അരുൺ കെ പവിത്രൻ

ഹേമചന്ദ്രൻ കൊലപാതക കേസ് വഴിതിരിച്ച് വിടാൻ പ്രതികൾ ശ്രമിച്ചുവെന്ന് ഡിസിപി അരുൺ കെ പവിത്രൻ. പ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. നൗഷാദ് ട്രാപ്പ് ചെയ്താണ് ഹേമചന്ദ്രനെ വയനാട്ടിൽ എത്തിക്കുന്നത്. വയനാട്ടിൽ വെച്ചാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതെന്ന് ഡിസിപി വ്യക്തമാക്കി. ഹേമചന്ദ്രൻ്റെ ഫോണിലേക്ക് മകൾ വിളിച്ചപ്പോൾ ശബ്ദത്തിൽ തോന്നിയ മാറ്റമാണ് കേസിൽ വഴിത്തിരിവായതെന്ന് ഡിസിപി പറഞ്ഞു.
2024 മാർച്ച് 20ന് ആണ് ഹേമചന്ദ്രനെ കാണാതായത്. 2024 ഏപ്രിൽ 1ന് ആണ് മിസ്സിങ്ങ് കേസ് പരാതി എത്തിയതെന്ന് ഡിസിപി അരുൺ കെ പവിത്രൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 400 കോൾ വിശദാംശങ്ങൾ ശേഖരിച്ചു. കണ്ണൂർ സ്വദേശിയായ യുവതിയുടെ ഫോൺ കോളിന് പിന്നാലെയാണ് ഹേമചന്ദ്രൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോയത്. പ്രതികളിലേക്ക് പോലീസ് എത്താതിരിക്കാൻ ബോധപ്പൂർവ്വം ഫോൺ മൈസൂരിൽ കൊണ്ട് പോയി ഓൺ ചെയ്തു.
നൗഷാദുമായുള്ള പണമിടപാടാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുണ്ടൽപേട്ടിലെ സ്ത്രീക്കും ഹേമചന്ദ്രൻ പണം നൽകാൻ ഉണ്ട്. നൗഷാദ് സൗദിയിൽ ആണ് ഉള്ളത്. ഇയാളെ നാട്ടിലെത്തിക്കും. നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മൃതദേഹം അഴുകാതിരുന്നത് കാലാവസ്ഥ കാരണമെന്നാണ് നിഗമനമെന്ന് ഡിസിപി പറഞ്ഞു. കൂടുതൽ പ്രതികളെ അടുത്ത ദിവസം പിടികൂടുമെന്ന് അദേഹം അറിയിച്ചു.
മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് ഡിസിപി പറഞ്ഞു. നിലവിൽ പ്രതികൾ നൽകിയ മൊഴികളും ശരീര ഘടനകളും മൃതദേഹം ഹേമചന്ദ്രന്റേതാണെന്ന് ഉറപ്പിക്കാൻ കഴിയുമെന്ന് ഡിസിപി പറഞ്ഞു. ജ്യോതിഷും അജേഷും നൗഷാദിന്റെ സഹായിയാണ്. നൗഷാദ് കൂടി പിടിയിലാകുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് ഡിസിപി അരുൺ കെ പവിത്രൻ കൂട്ടിച്ചേർത്തു.
Story Highlights : DCP says accused tried to divert Hemachandran Murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here