സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ നാളെ അറിയാം; പ്രത്യേക മന്ത്രി സഭാ യോഗം ചേരും

സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ നാളെ അറിയാം.നാളെ ചേരുന്ന പ്രത്യേക മന്ത്രി സഭാ യോഗത്തിൽ യു.പി.എസ്.സി ചുരുക്കപ്പട്ടികയിൽ നിന്നും ഒരാളെ സർക്കാർ തീരുമാനിക്കും. റവാഡ ചന്ദ്രശേഖറിനാണ് മുൻതൂക്കം. കേന്ദ്ര സർവീസിലുള്ള അദ്ദേഹത്തെ സംസ്ഥാനം വിവരം അറിയിച്ചതായി സൂചനയുണ്ട്. സി.പി.ഐ.എമ്മിൽ നിന്ന് രാഷ്ട്രീയ എതിർപ്പുയർന്നാൽ മാത്രം നിതിൻ അഗർവാളിനെ പരിഗണിക്കും.
നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായ നിതിൻ അഗർവാൾ,കേന്ദ്ര സെക്രട്ടറിയേറ്റിൽ ക്യാബിനറ്റ് പദവിയോടെ ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖർ,ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യു.പി.എസ്.സി ചുരുക്ക പട്ടികയിലുള്ളത്.ഷെയ്ക്ക് ദർവേഷ് സഹേബിന്റെ പിൻഗാമി റബാഡ ചന്ദ്രശേഖർ ആകുമെന്നാണ് സൂചനകൾ.കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടറായ അദ്ദേഹത്തോട് നാളെ കേരളത്തിലെത്താനുള്ള അനൗദ്യോഗിക നിർദേശം നൽകിയതായാണ് സൂചന.
റവാഡ ചന്ദ്രശേഖർ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരിൽക്കണ്ടിരുന്നു.നിലവിലെ പോലീസ് മേധാവി ദർവേഷ് സാഹിബ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ പ്രമുഖർ അദ്ദേഹത്തെ പിന്തുണച്ചതും അനുഗ്രഹമായി. അങ്ങനെയെങ്കിൽ സംസ്ഥാനത്തിൻ്റെ സമീപകാല ചരിത്രത്തിൽ ആദ്യമായി കേന്ദ്രത്തിൽ നിന്നെത്തി കേരളത്തിൻ്റെ പൊലീസ് മേധാവിയാകുന്നയാളാവും റവാഡ ചന്ദ്രശേഖർ. എന്നാൽ സി.പി.ഐ.എം പ്രവർത്തകരുടെ ജീവനെടുത്ത കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥനെന്ന ചരിത്രം തിരിച്ചടിയായും കിടപ്പുണ്ട്. ഈ രാഷ്ട്രീയ കാരണത്താൽ എതിർപ്പുയർന്നാൽ മാത്രമെ മറ്റൊരു ആലോചനയിലേക്ക് കടക്കൂ.
പിന്നീട് യു.പി.എസ്.സി പട്ടികയിലെ സീനിയറായ നിതിൻ അഗർവാളിനും പട്ടികയ്ക്ക് പുറത്ത് ഒരാളെ തീരുമാനിച്ചാൽ മനോജ് എബ്രാഹിമിനുമാണ് സാധ്യത.യോഗേഷ് ഗുപ്തയോട് സർക്കാരിന് തലപര്യമില്ലെന്നാണ് വിവരം.സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിട്ടുണ്ട്.നാളെ ഓൺലൈനായി ചേരുന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി തീരുമാനം അറിയിക്കും.
Story Highlights : State’s new police chief will be announced tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here