സിൽവർ ലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
സിൽവർ ലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെയാണ് പുളിങ്കുടി എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിനു ശേഷമാണ് സ്ഥലം മാറ്റം. മുൻപും പലതവണ ഇയാളെ സസ്പൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തിരുവനന്തപുരം റൂറൽ എസ്പി വകുപ്പുതല അന്വേഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കണിയാപുരത്താണ് വിവാദ സംഭവമുണ്ടായത്. സിൽവർ ലൈൻ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തിൽ ഇടപെടുകയും ചെയ്തു. ഇതിനിടെയാണ് ഷബീർ ബൂട്ടിട്ട് പ്രവർത്തകന്റെ വയറ്റിൽ ചവിട്ടിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് റൂറൽ എസ്പി അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് സംഭവത്തിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു.
പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര മുറകൾ മാറുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു. പിണറായി വിജയൻ്റെ ഏകാധിപത്യം ഉൾക്കൊണ്ട് പോവില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചിരുന്നു. പിണറായി വിജയനു വീതം വച്ച് കിട്ടിയതല്ല കേരളം. ഇത് ജനങ്ങളുടെ ഭൂമിയാണ്. ഇത് പിണറായി വിജയന് ആരും തീറെഴുതിക്കൊടുത്തിട്ടില്ല. എവിടെ കുറ്റിയിട്ടാലും അത് പ്രബുദ്ധരായ ജനങ്ങൾ പിഴുതുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: silver line police officer suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here