നിലപാട് മാറ്റി; സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്ന് ജെയിംസ് മാത്യു

സജീവ രാഷ്ട്രീയത്തില്‍ നിന്ന പിന്മാറാനുള്ള നിലപാട് മാറ്റി മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ ജെയിംസ് മാത്യു. സജീവ രാഷ്ട്രീയത്തില്‍ തുടരും. വിരമച്ചെന്ന് പ്രചരിപ്പിച്ചവര്‍ പരിഹാസ്യരായെന്നും കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജെയിംസ് മാത്യു പറഞ്ഞു.
താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി തുടരും. പാര്‍ട്ടി അറിവോടെയും അനുമതിയോടെയും പുതിയൊരു സംരംഭം തുടങ്ങുകയാണ്. ബേബി റൂട്ട്‌സ് എന്ന ശിശു പരിപാലന കേന്ദ്രം ജൂണ്‍ ഒന്നു മുതല്‍ കണ്ണൂര്‍ തളാപ്പില്‍ തുടങ്ങുമെന്നാണ് ജെയിംസ് മാത്യു പറയുന്നത്.
സജീവരാഷ്ട്രീയം താനുപേക്ഷിക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. ഈ വിവരം മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിളിച്ചിരുന്നു. കാര്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. പിന്നീട് നിങ്ങള്‍ക്കിത് വാര്‍ത്താസമ്മേളനം നടത്തി പറയരുതോ എന്നദ്ദേഹം ചോദിച്ചു. അതിനാലാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്ന് ജെയിംസ് മാത്യു പറയുന്നത്.
ബേബി റൂട്ട്‌സ് എന്ന പരിപാലനകേന്ദ്രത്തിനൊപ്പം കണ്ണൂര്‍ ആസ്ഥാനമായി ജനകീയ പഠന ഗവേഷണ കേന്ദ്രവും ആരംഭിക്കുമെന്ന് ജയിംസ് മാത്യു പറയുന്നു. പാര്‍ട്ടിയുടെ അനുമതിയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനാല്‍ കൂടുതല്‍ സമയം ഉണ്ടാകില്ല എന്നതിനാലാണ് സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവായതെന്നും ജെയിംസ് മാത്യു വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here