നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ നടത്തുകയാണ്; എം എ യൂസഫലി ട്വന്റിഫോറിനോട്

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് വ്യവസായി എംഎ യൂസഫലി. റമദാന്‍ പുണ്യദിനങ്ങളില്‍ മക്കയിലെ ഹറംപള്ളിയിലെത്തിയപ്പോഴായിരുന്നു യൂസഫലിയുടെ പ്രതികരണം.
‘നിമിഷ പ്രിയയുടെ മോചനത്തിനായി ഒരുപാട് ആളുകള്‍ പരിശ്രമിക്കുന്നുണ്ട്. അതില്‍ ഏതെങ്കില്‍ ശ്രമങ്ങള്‍ വിജയിക്കട്ടേയെന്നാണ് എന്റെ പ്രാര്‍ത്ഥന. ഞാനും നിമിഷപ്രിയയുടെ മോചനത്തിനായി പരിശ്രമിക്കുകയാണ്. അത് സാധ്യമായാല്‍ മാത്രമേ വിവരങ്ങള്‍ പറയാന്‍ കഴിയൂ’ എന്നും യൂസഫലി ട്വന്റിഫോറിനോട് പറഞ്ഞു.
‘മക്കയില്‍ എത്താന്‍ കഴിഞ്ഞതില്‍ അള്ളാഹുവിനോട് നന്ദി പറയുകയാണ്. ദൈവത്തിന്റെ മുന്നില്‍ പണ്ഡിതനും പാമരനുമെല്ലാം തുല്യമാണ്’. യൂസഫലി പറഞ്ഞു. ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടതിന് ശേഷം ആദ്യമായി മക്കയിലെത്തിയതായിരുന്നു അദ്ദേഹം.
നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയ യെമനിലെ ജയിലിലാണ്. ദയാധനമായി 50 മില്യണ്‍ യെമന്‍ റിയാലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഏകദേശം ഒന്നരക്കോടി രൂപയിലധികം വരും.
Read Also : ഫ്‌ളവേഴ്‌സ് ഒരു കോടിയിലൂടെ ജീവിത ദുരിതം പുറത്തറിഞ്ഞു; ഷഹ്രിനും കുടുംബത്തിനും തുണയായി എം എ യൂസഫലി
2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.
Story Highlights: making efforts for nimisha priya release says ma yousafali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here