‘നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണം’; കത്തയച്ച് തലാലിന്റ സഹോദരൻ

നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റ സഹോദരൻ. ഇക്കാര്യം ഉന്നയിച്ച് അബ്ദുൽ ഫത്തെ മഹ്ദി അറ്റോർണി ജനറൽ അബ്ദുൽ സലാം അൽ-ഹൂത്തിക്ക് കത്ത് അയച്ചു.
വധശിക്ഷ അനിശ്ചിതമായി നീട്ടി വച്ചതിൽ നിയമപരമായ അവകാശം നിഷേധിക്കപ്പെട്ടു. നീതിയും സത്യവും സംരക്ഷിക്കുന്നതിന് ശിക്ഷ നടപ്പാക്കുന്നതിന് പുതിയ തീയതി അടിയന്തിരമായി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഓഫിസ് അറിയിച്ചിരുന്നു.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ, 2017 ജൂലൈയിലാണ് യെമൻ പൗരനായ തലാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായത്. പിന്നീട് 2020ൽ നിമിഷപ്രിയക്ക് യെമൻ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ പ്രിയ നിലവിലുള്ളത്. 2023 നവംബറിൽ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അവരുടെ അപ്പീൽ തള്ളുകയും ചെയ്തു.
Story Highlights : Talal’s brother urges swift execution of Nimisha Priya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here