Advertisement

‘ശ്രീനാരായണഗുരുവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമം’; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍

April 29, 2022
Google News 2 minutes Read
kodiyeri against narendra modi about srinarayana guru

ശിവഗിരി നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ ശ്രീനാരായണ ഗുരുവിനെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണ ഗുരുവിനെ റാഞ്ചി തീവ്രവര്‍ഗീയതയുടെ ഇരിപ്പിടത്തില്‍ ഇരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രസ്താവന.

ഗുരുവിന്റെ പേര് മുസ്ലിം വിരുദ്ധ വര്‍ഗീയ ലഹളയ്ക്ക് ഉപയോഗിക്കുന്നു. ഗുരു ചിന്തയോട് കൂറുണ്ടെങ്കില്‍ മുസ്ലിം വേട്ട നടത്തുന്ന ബുള്‍ഡോസര്‍ രാജിനെ തള്ളിപ്പറയണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറഞ്ഞു.

ഗുരുവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹത്തെ ആദരിക്കുന്നുവെന്ന് വരുത്തി സംഘപരിവാറിന്റെ ആശയങ്ങളെ ഒളിച്ചുകടത്താനാണ് ശ്രമം നടക്കുന്നത്. സംഘപരിവാര്‍ ആശയങ്ങളും ശ്രീനാരായണ ഗുരുവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഗുരുവിന്റെ പേര് മുസ്ലിം വിരുദ്ധ വര്‍ഗീയ ലഹളയ്ക്കാണ് ബിജെപി ഉപയോഗിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവന്ന ഭരണഘടനയെ ദുര്‍ബലപ്പെടുത്താനാണ് സംഘപരിവാറിന്റെ ശ്രമങ്ങളെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസമാണ് ശിവഗിരി നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തത്. ഈ ചടങ്ങിലായിരുന്നു ഗുരുവിന്റെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത്. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവന്നായിരുന്നു മോദിയുടെ വാക്കുകള്‍. ഗുരുദേവന്‍ ജനിച്ച കേരളം പുണ്യഭൂമിയാണ്. ശിവഗിരിയാണ് കേരളത്തിന്റെ പുരോഗതിക്ക് നേതൃത്വം നല്‍കുന്നത്. മതത്തെ കാലോചിതമായി പരിഷ്‌കരിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരുദേവനെന്നും മത ഐക്യത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also : സ്വാമി പ്രകാശാനന്ദ ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തി: മുഖ്യമന്ത്രി

ബ്രഹ്മവിദ്യാലയ ജൂബിലി, തീര്‍ത്ഥാടന നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറിയും തീര്‍ത്ഥാടന നവതി ആഘോഷക്കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ് ഉള്‍പ്പെടെയുള്ളവരും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തിരുന്നു.

Story Highlights: kodiyeri against narendra modi about srinarayana guru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here