പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ

പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനവും പൊലീസ് വാഹനവും വട്ടപ്പാറയ്ക്ക് സമീപം തടഞ്ഞ് നിർത്തി അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ. ഇവിടെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നാണ്ടിരുന്നു. അവിടെ നിന്ന പ്രവർത്തകരാണ് അഞ്ച് മിനിട്ടോളം വാഹനം തടഞ്ഞ് പിസി ജോർജിന് അഭിവാദ്യമർപ്പിച്ചത്. പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റിയശേഷമാണ് പിസി ജോർജിനെയും കൊണ്ട് വാഹനം മുന്നോട്ട് നീങ്ങിയത്. എല്ലാം കോടതിയിൽ പറയാമെന്നാണ് പിസി ജോർജ് പ്രതികരിച്ചത്.
നിയമത്തിന്റെ പരിധി ലംഘിക്കുന്ന തരത്തിലുള്ള പരാമർശമാണ് പിസി ജോർജ് നടത്തിയതെന്നും ഇതിന്റെ ഫലം അദ്ദേഹം അനുഭവിക്കണമെന്നും സെബാസ്റ്റ്യൻ പോൾ ട്വന്റിഫോറിനോട് പറഞ്ഞു. അടുത്ത കാലത്തായി ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ കൂടിവരുകയാണ്. മത സൗഹാർദം ഇപ്പോൾ ലോലമായ അവസ്ഥയിലാണ്. അത് തകർക്കുന്ന സമീപനമാണ് പിസി ജോർജ് സ്വീകരിച്ചിരിക്കുന്നത്. എന്തും വിളിച്ചുപറയാമെന്ന തോന്നലാണ് പിസി ജോർജിനുള്ളത്. സമുദായങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള മലീമസമായ വാക് പ്രയോഗങ്ങൾ ക്രിമിനൽ കുറ്റമാണെന്നും സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി.
Read Also : മുസ്ലിം വിരുദ്ധ പ്രസംഗം; പിസി ജോർജിനെതിരെ പൊലീസ് കേസ്
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ മകൻ ഷോൺ ജോർജ് പ്രതികരിച്ചിരുന്നു. പിസി ജോർജ് എവിടിയെങ്കിലും ഓടിപ്പോകുന്ന വ്യക്തിയല്ലെന്നും വിളിച്ചാൽ തിരുവനന്തപുരത്ത് വന്ന് ഹാജരായേനെയെന്നും ഷോൺ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു. ‘പൊലീസ് വളരെ മാന്യമായാണ് പെരുമാറിയത്. കസ്റ്റഡിയിലെടുക്കണമെന്ന് പറഞ്ഞു. ഡ്രസ് മാറിയ ശേഷം വന്നാൽ മതിയോ എന്ന് ചോദിച്ചു, മതിയെന്ന് പറഞ്ഞ് പൊലീസ് കാത്തുനിന്നു. ശേഷം ഞാനുമുൾപ്പെടെ തന്നെയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്’- ഷോൺ ജോർജ് പറഞ്ഞു. പിസി ജോർജ് പറഞ്ഞ കാര്യം ശരിയാണോ എന്ന ട്വന്റിഫോറിന്റെ ചോദ്യത്തോട് പ്രതികരിക്കാൻ ഷോൺ ജോർജ് തയാറായില്ല. അത് പൊതുസമൂഹത്തിൽ ഇനിയും ചർച്ചയാകുമെന്നും, ഇക്കാര്യം കോടതിയിലാണ് പിസി ജോർജ് തെളിയിക്കേണ്ടതെന്നും ഷോൺ ജോർജ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പിസി ജോർജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ പാനീയത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നും, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും പിസി ജോർജ് ഇന്നലത്തെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോർജ് പറഞ്ഞു.
Story Highlights: BJP activists block PC George’s vehicle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here