ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിനെ മാറ്റി പുതിയ സിഇഒയെ ഇലോൺ മാസ്ക് തെരെഞ്ഞെടുത്തു…?

ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് ഇന്ത്യക്കാരനായ പരാഗ് അഗ്രവാളിനെ മാറ്റി ടെസ്ല സിഇഒ ഇലോൺ മസ്‌ക് പുതിയ സിഇഒയെ തെരെഞ്ഞെടുത്തുവെന്ന് റിപ്പോർട്ട്. ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാവുന്ന മുറയ്ക്ക് പുതിയ സിഇഒ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റർ വാങ്ങിയത്. ഇതിന് പിന്നാലെ പരാഗ് അഗ്രവാളിനെ മാറ്റുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഈ വർഷം അവസാനത്തോടെ ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാവും. അതുവരെ സിഇഒയായി തുടരാൻ പരാഗ് അഗ്രവാളിനെ അനുവദിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ മാനേജ്മെന്റിൽ സംതൃപ്തിയില്ലെന്ന് മസ്‌ക് ട്വിറ്റർ ചെയർമാൻ ബ്രെറ്റ് ടെയ്ലറോട് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാനേജ്മെന്റ് തലത്തിൽ മസ്‌ക് പുനഃസംഘടന ആഗ്രഹിക്കുന്നതായി സൂചനയും നൽകി.
നവംബറിലാണ് ജാക്ക് ഡോർസിയുടെ ഒഴിവിൽ പരാഗ് അഗ്രവാൾ സിഇഒ സ്ഥാനം ഏറ്റെടുത്തത്. പരാഗ് അഗ്രവാളിനെ മാറ്റുമ്പോൾ പാക്കേജായി 4.3 കോടി ഡോളർ മസ്‌ക് നൽകുമെന്നാണ് റിപ്പോർട്ടുകൾ. ട്വിറ്റർ നിയമകാര്യ മേധാവി വിജയ ഗഡെയെയും ഒഴിവാക്കാൻ മസ്‌ക് ആലോചിക്കുന്നുണ്ട്. 1.2 കോടി ഡോളർ പാക്കേജ് നൽകി വിജയ ഗഡെയെ ഒഴിവാക്കാനാണ് പദ്ധതി. ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരിൽ ഒരാളാണ് വിജയ് ഗഡെ.
37-ാം വയസിലാണ് ട്വിറ്റർ എന്ന ആഗോള കമ്പനിയുടെ തലപ്പത്ത് പരാഗ് അഗർവാൾ എത്തിയത്. പരാഗിന്റെ വളർച്ചയുടെ പിന്നിൽ കഠിനാധ്വാനത്തിന്റെ കല്ലും മുള്ളും നിറഞ്ഞ ഒട്ടേറെ വഴികളുണ്ട്. ഉറച്ച നിശ്ചയദാർഢ്യമാണ് പരാഗിനെ ട്വിറ്റർ സിഇഒയുടെ കസേരയിൽ എത്തിച്ചത്. 2001-ൽ തുർക്കിയിൽ നടന്ന ഇന്റർനാഷണൽ ഫിസിക്‌സ് ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടി. 2005-ൽ മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിങ്ങിലും ബിരുദം. പിന്നീട് അമേരിക്കയിലേക്ക് പോയ പരാഗ് സ്റ്റാംഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി. യാഹൂവിൽ ഗവേഷകനായും പ്രവർത്തിച്ചു.
Story Highlights: Elon Musk Selects New Twitter CEO to Replace Parag Agrawal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here